താൻ ചമച്ച കഥ വെള്ളം തൊടാതെ അധികാരി വിഴുങ്ങുന്നത് കണ്ട ചിരുത ഒരു മുഴം കൂട്ടിയെറിഞ്ഞു…
“എല്ലിന് പൊട്ടലുണ്ട്, രണ്ടു മാസം എങ്കിലും ആകും സുഖപ്പെടാൻ. അതുവരെ ഇവിടെ ആര് നോക്കാനാ..? അതുകൊണ്ടു ഞങ്ങ അവളെ മുപ്പത്തിയമ്മേടെ കുടീലാക്കി…”
മൂപ്പത്തിയമ്മ അവരുടെ വൈദ്യന്റെ ഭാര്യയാണ്. മനസ്സിൽ ഇട്ടു താലോലിച്ചു കൊണ്ട് വന്ന മോഹം വടികുത്തി പിരിഞ്ഞത് കണ്ട അധികാരിക്ക് കലശലായ ദേഷ്യം വന്നു.
ചിരുത പറഞ്ഞത് മുഴുവൻ അയാൾ അങ്ങ് വിശ്വസിച്ചില്ല, ചിരുതയെ കടന്നു അയാൾ കടമ്പ കവച്ചു വെച്ച് അവളുടെ വീട്ടുമുറ്റത്തേക്കു കടന്നു.
കുടിലിനു ചുറ്റും തേതിയേ തേടി നടന്ന അധികാരിയുടെ നടപ്പു കണ്ട ചിരുതക്കു മണം പിടിക്കുന്ന ഒരു ചെന്നായെ ആണ് ഓർമ്മ വന്നത്.
ഒരു വേള അയാളുടെ നോട്ടം പുഴയുടെ നേരെ നീങ്ങുന്നത് കണ്ട ചിരുത അടുക്കളയിലേക്കു ചാടി കയറി അവിടെ ഉണ്ടായിരുന്ന ഒരു പാത്രം തട്ടി തെറിപ്പിച്ചു…
പുഴക്കടവിൽ ആളനക്കം ഉണ്ടോയെന്ന് നോക്കാനാഞ്ഞ അധികാരി വെള്ളത്തിൽ എന്തോ കണ്ടപോലെ തോന്നിയ നിമിഷം ആണ്, അകത്തു പാത്രം വീഴുന്ന ശബ്ദം കേട്ടത്… ഇനിയിപ്പോ അവളെ പുരയിൽ ഒളിപ്പിച്ചിട്ടാണോ ആ കുലട അഭിനയിച്ചത്..? അയാൾ പതുക്കെ കുടിലിനു നേരെ തിരിഞ്ഞു…
അടുക്കള വാതിൽക്കൽ വെച്ചിരിക്കുന്ന പുളിച്ച കാടിവെള്ളത്തിന്റെ മണം അടിച്ചപ്പോൾ അധികാരി മുഖം ചുളിച്ചു. പിന്നെ പൊക്കം കുറഞ്ഞ വാതിലിൽ തലയിടിക്കാതെ അയാൾ കുനിഞ്ഞകത്തേക്കു കയറി.
അപ്പോൾ അകത്തൊന്നും അറിയാത്ത ഭാവത്തിൽ ചിരുത താഴെ വീണ കഞ്ഞിപ്പാത്രത്തിന്റെ അടപ്പു എടുത്തു വെക്കുകയായിരുന്നു. പെട്ടന്ന് പിന്നിൽ അധികാരിയുടെ കാൽപ്പെരുമാറ്റം കേട്ട ചിരുത ഞെട്ടിയെന്നോണം തിരിഞ്ഞു…
“അല്ല തമ്പുരാൻ… എന്തേ എങ്ങളുടെ കുടിയിൽ… അയ്യോ എന്തേലും വേണേച്ചാ വിളിച്ചാ മതിയരുന്നല്ലോ…”
ചിരുത അതിബഹുമാനം കാട്ടി പറഞ്ഞു.
അടിയാക്കുടിക്കുള്ളിലെ ചെകിടിപ്പിക്കുന്ന മണത്തിനും മീതെ നന്നായി വിയർത്ത ചിരുതയുടെ വിയർപ്പിന്റെ ഗന്ധം ഉയർന്നു നിന്നിരുന്നു. അവളുടെ അരികിലേക്ക് നടന്ന് വന്ന ശേഖരൻ അവളുടെ ആ മണം മൂക്ക് വിടർത്തി വലിച്ചുകേറ്റി.