“അല്ലാ ഇതാര്, അധികാരിയങ്ങുന്നോ..? തമ്പുരാൻ എന്തേ ഈ വഴി തോപ്പിൽ വന്നതാവും അല്ലെ…”
ഒന്നും അറിയാത്ത മാതിരി ചിരുത ഇല്ലി വേലിയുടെ കടമ്പ കടന്നു പുറത്തു വന്നു ഓച്ഛാനിച്ചു നിന്നു…
ശേഖരൻ അധികാരി ഗൗരവത്തിൽ നീട്ടിയൊന്ന് മൂളി, പിന്നെ അയാളുടെ കർക്കശ്യമുള്ള പരുക്കൻ ശബ്‌ദത്തിൽ ചോദിച്ചു…
“എന്താ നീ ഇവിടെ..? കാലത്തു നിന്നെ കോലോത്തു കണ്ടിരുന്നല്ലോ, പിന്നെ എങ്ങിനെ നീ ഇപ്പൊ ഇവിടെ..? ജാലവിദ്യ വശമുണ്ടെന്നുണ്ടോ ചിരുതേ..?”
ചിരുത വെട്ടിലായി. അവൾ ഈ ചോദ്യം വരുമെന്ന് കരുതിയില്ല… പെട്ടന്ന് തേതിയേ എങ്ങനെയും രക്ഷിക്കുക എന്ന ഒരു ചിന്ത മാത്രമേ അപ്പോളുണ്ടായിരുന്നുള്ളൂ… പുറത്തായി എന്ന് പറഞ്ഞാൽ അപ്പൊ പിന്നെ എന്ത് ധൈര്യത്തിൽ മുന്നിൽ വന്നൂന്നാവും അടുത്ത ചോദ്യം, രണ്ടും കൽപ്പിച്ചു ചിരുത മറുപടി പറഞ്ഞു…
“അത് തമ്പ്രാ… ഏൻ പുറത്തായി എന്ന് ഒരു തോന്നൽ വന്നു… അതാ കോലോത്തു അശുന്ധമാക്കേണ്ട എന്ന് കരുതി നേരെ ഇങ്ങു പൊന്നു. എന്നാ ഇവിടെ എത്തിയപ്പോ പുറത്തോട്ടു ആയിട്ടുമില്ല… ഇനിയിപ്പോ എന്താ ചെയ്യേണ്ടേ എന്നോർത്തു നിക്കുമ്പോളാണ് തമ്പ്രാനെ കണ്ടത്…”
ചിരുതയുടെ വർത്തമാനം ആയിരുന്നില്ല അധികാരി ശ്രദ്ധിച്ചത്, അയാൾ ചിരുത സംസാരിക്കുമ്പോളും നാലുപാടും തേതിയേ തിരയുക ആയിരുന്നു. അവളെ അവിടെയെങ്ങും കാണാതെ സഹികെട്ടു അവസാനം അയാൾ ചിരുതയോടു തന്നെ ചോദിച്ചു…
“അല്ല നിന്റെ മോളൊരുത്തി ഉണ്ടായിരുന്നല്ലോ… എവിടെ ഓള്, കാണാനില്ലല്ലോ..? വിളിക്കുക മിടുക്കത്തീനെ ഞാൻ ഒന്ന് കാണട്ടെ…”
എന്തൊരു അനായാസമാണ് ചോദ്യം… ചിരുത മനസ്സിലോർത്തു. തലേന്നാൾ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ചെന്നായാണ്, ഇന്ന് സ്നേഹാന്വേഷണം നടത്തുന്നത്… ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നത് തന്നെയാണ് ബുദ്ധി, ചിരുത മറുപടി പറഞ്ഞു…
“അത് തമ്പ്രാ ഇന്നലെ വന്നു നോക്കിയപ്പോൾ ഓള് ദേഹം മുഴുവൻ ചോര ഒലിപ്പിച്ചു ഈ പാറയിൽ കുത്തിയിരിക്കുന്നു, എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല… അവസാനം തല്ലും എന്നായപ്പോൾ ആണ് വാ തുറന്നതു, മാവെന്നു മാങ്ങാ പൊട്ടിക്കാൻ കേറിയപ്പോ വഴുക്കിയത്രേ..!”
എന്നിട്ടു അവളെവിടെ…?
അധികരിക്കും ആകാംക്ഷ അടക്കാനായില്ല…