ഇന്നലെ വരെ എന്നും നിറഞ്ഞ സന്തോഷത്തോടെ കണ്ടിരുന്ന അക്കരക്കാട്ടിലെ ഇടതിങ്ങിയ കാനന സമൃദ്ധിയുടെ പച്ചപ്പിലേക്ക് തേതി ഭീതിയോടെ നോക്കി. അവിടെ ആ നിഗൂഢതയിൽ എവിടെയോ തന്നെ പിച്ചി ചീന്തിയ ആ അസുരൻ പതിയിരുപ്പുണ്ട്…
അതുവരെ പിടിച്ചു നിറുത്തിയിരുന്ന സങ്കടം കരച്ചിലായി ചിരുതയുടെ ഉള്ളിൽ നിന്നും പുറത്തു ചാടി…
“എന്റെ മോൾ വിഷമിക്കേണ്ട ഇതൊക്കെ അടിയാന്മാർക്കു പറഞ്ഞിട്ടുള്ളതാ… ഇന്നലെയും കടിച്ചു കീറി ചവച്ചു തുപ്പിയിട്ടും ആ കശ്മലന്റെ കടിയടങ്ങിയില്ല അയാൾ ഇന്നും ഇങ്ങട്ടു വരുന്നുണ്ട്… ഇന്ന് കൂടെ ആയാൽ എന്റെ മോളെ നീ സഹിക്കില്ല… പ്രാപിക്കുന്ന പെണ്ണിന്റെ പ്രാണൻ ബാക്കിയുണ്ടോ എന്ന് കൂടെ നോക്കാത്ത വർഗ്ഗങ്ങളാ…”
“….അതാ ഈ അമ്മ മോളെ നിന്നെ… നിക്ക് ഇതേ അറിയൂ… ഇങ്ങനെ ഒളിപ്പിക്കാൻ… അല്ലാതെ ഈ കണ്ട ഉടയോന്മാരോടൊന്നും പട വെട്ടാനറിയില്ല ഈ പാവം അടിയാത്തിക്കു…”
അങ്ങ് ദൂരെ നിന്നും ആടുകളുടെ കരച്ചിൽ പതിവിലും ഉയർന്നു കേട്ടു… ചാലു കീറിയൊഴുകിയിറങ്ങിയ കണ്ണീർ കവിളിൽ നിന്നും പുറം കൈ കൊണ്ട് തൂത്തു മാറ്റി ചിരുത തേതിയേ തള്ളി പുഴയിലേക്കിറക്കി, പിന്നെ വീണ്ടും പറഞ്ഞു….
“ഞാൻ അങ്ങോട്ട് പോട്ടെ, പെട്ടന്ന് നീന്തിക്കൊ നീയ്… അയാൾ ചിലപ്പോ പുഴക്കരയിലും വരും….”
യാന്ത്രികമായി തേതി പുഴയിലെ തണുത്ത വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു… അധികാരിയുടെ അടുക്കൽ നിന്നും രക്ഷപെട്ടു കഴിഞ്ഞ ദിവസം നീന്തിയകന്ന പോലെ, അക്കരെ കാട്ടിൽ മറഞ്ഞിരിക്കുന്ന തന്റെ വിധിയെ കാണാൻ തേതി ഹൃദയത്തിൽ തേങ്ങലുമായി ആഞ്ഞു നീന്തി…
തേതി നീന്തി ആറിന് പകുതിയോളം എത്തുന്നത് കണ്ടിട്ടാണ് ചിരുത തിരിച്ചു കുടിയുടെ മുന്നിലെത്തിയത്. അവൾ നന്നേ വിയർത്തു കുളിച്ചിരുന്നു, ആടുകളുടെ കരച്ചിൽ കേട്ടതിന്റെ കാരണം അറിയാൻ അവൾ ആഞ്ഞിലിയുടെ മുന്നിലേക്ക് നോക്കി.
അവളുടെ ഊഹം തെറ്റിയിരുന്നില്ല, അധികാരിയുടെ ഗംഭീര രൂപം ആഞ്ഞിലി മരത്തിന്റെ പിന്നിൽ നിന്നും നടന്നു കുടിലിനു മുന്നിലെ ഇല്ലി വേലിയുടെ അപ്പുറം എത്തിക്കഴിഞ്ഞിരുന്നു. കുടിലിന്റെ പിന്നിൽ നിന്നും ആളനക്കം കേട്ട അധികാരിയുടെ കണ്ണുകൾ വിടർന്നു…
ഇനിയും വിടർന്നിട്ടില്ലാത്ത ചെമ്പകമൊട്ടിനെ പോലെ സുന്ദരമായ തേതിയുടെ ശരീര ഭംഗി കാണാനായി ആർത്തിയോടെ നോക്കിയ അധികാരിയുടെ മുഖം ഇരുണ്ടു. തേതിക്കു പകരം ചിരുത ഇവൾ ഇന്ന് കോലോത്തു പണിക്കു വന്നതല്ലേ പിന്നെങ്ങനെ..?