ചുറ്റി വരിഞ്ഞു മുറുക്കിയ കുപ്പിയുടെ മൂടി മരത്തടിയിൽ തീർത്ത ആപ്പ് വെച്ച് അടച്ചിട്ടുണ്ട്. രണ്ടു കുപ്പികൾ കൂട്ടി കെട്ടിയാണ് പുഴക്കടിയിൽ കെട്ടി നിറുത്തിയിരിക്കുന്നതു, ഒഴുക്ക് നീറ്റിൽ ഇങ്ങനെ കാലങ്ങൾ കിടന്നാൽ വീര്യവും കൂടുമത്രേ…
എന്തായാലും അവൾ അതിൽ നിന്നും രണ്ടു കുപ്പികൾ എടുത്തു, കൂട്ടി കെട്ടിയിരുന്ന കയർ കഴുത്തിൽ മാല പോലെയിട്ടപ്പോൾ വെള്ളത്തിൽ കൂടി കൊണ്ടുപോകാനും എളുപ്പമായി. അതും കഴുത്തിലിട്ടു ബാക്കി സാധനങ്ങളുമായി അവൾ വീണ്ടും പുഴ കടന്നു അക്കരക്കു നീന്തി…
ശ്രീഹരി ബോധം കെട്ടു തന്നെ കിടക്കുന്നു, തേതി ചെരുവത്തിലെ സാധനങ്ങൾ താഴെ എടുത്തു വെച്ചിട്ടു ചെരുവവുമായി പുഴക്കരയിൽ പോയി നിറയെ വെള്ളം കൊണ്ടു വന്നു. തുണിയിൽ വെള്ളം മുക്കി തുടച്ചു അവൾ അയാളുടെ മുറിവ് കഴുകി.
പിന്നെ ചാരായതിന്റെ മൂടി തുറക്കാൻ അവൾ പഠിച്ച പണി പതിനെട്ടും പയറ്റി നടന്നില്ല, അവസാനം ശ്രീഹരിയുടെ കത്തി കൊണ്ട് അവൾ കുപ്പിയുടെ മൂടി കുത്തി തുറന്നു… അതിൽ നിന്നും കുറച്ചു അവന്റെ മുറിവിനു മേലെ ഒഴിച്ചപ്പോൾ ശ്രീഹരി ആ ബോധമില്ലായ്മയിലും ഞരങ്ങി.
മുറിവ് വൃത്തിയാക്കി കഴിഞ്ഞ അവൾ ഏറെ നേരെത്തെ പരിശ്രമത്തിന്റെ അവസാനം അവന്റെ കാലിൽ തറച്ചിരുന്ന ആ മുള്ളും എടുത്തു മാറ്റി. മുള്ളിന്റെ കൂടെ കുറെ പഴുപ്പും ചലവും ഒഴുകിയിറങ്ങി പക്ഷെ ചോര വരുന്നത് വരെ അവൾ അത് ഞെക്കി ചാടിച്ചു കൊണ്ടിരുന്നു.
എല്ലാം കഴിഞ്ഞു മുറിവ് ചാരായം ഒഴിച്ചു വൃത്തിയാക്കി, അവൾ അതിനു മീതെ കൊണ്ടുവന്ന കാപ്പി പൊടി കനത്തിൽ തൂകി. പിന്നെ കൊണ്ടുവന്ന പച്ചമരുന്ന് അരച്ചത് മുറിവിനു ചുറ്റുമുള്ള കാലിലെ നീരിനു പുരട്ടി. ഇത്രയും കഴിഞ്ഞപ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു…
ഇനിയും കാണാതായാൽ തന്നെ ചിരുത അന്വേഷിക്കും എന്ന് അറിയാമായിരുന്ന തേതി കുടിയിലേക്കു പോകാനൊരുങ്ങി. പോകുന്നതിനു മുൻപ് ശ്രീഹരിക്കു കുടിക്കാൻ പാകത്തിന് വെള്ളം എടുത്തു വെക്കുവാനും അവൾ മറന്നില്ല.