ശ്രീഹരിയുടെ മനസ്സ് തുറന്ന സംസാരം കേട്ട തേതിക്കു അത്രയും കടുത്തു പറഞ്ഞതിൽ വീണ്ടും മനസ്താപം തോന്നി. ഇയാൾ ശരിക്കും രൂപം പോലെ തന്നെ ഒരു ദേവനാണോ..? പറഞ്ഞത് പോലെ കഞ്ചാവിന്റെ ലഹരിയിൽ അറിയാതെ പറ്റി പോയ ഒരു തെറ്റാവുമോ..? തന്റെ വിധി, ആ സമയത്തു താൻ ഇവിടെ വരാൻ.
എന്തായാലും അവനെ അവിടെ മരണത്തിനു വിട്ടു കൊടുത്തിട്ടു പോകാൻ തേതിക്കാവുമായിരുന്നില്ല, അവൾ അവനെ താങ്ങി എഴുന്നേൽപ്പിച്ചു പുൽ മൈതാനത്തെ പുല്ലു വകഞ്ഞു മാറ്റി പാറയുടെ മേലെ അവന്റെ കൂടാരത്തിലേക്കു കൊണ്ടുപോയി.
കൂടാരത്തിൽ തുണികൾ തലയിണ പോലെയാക്കി അവന്റെ തല ഉയർത്തി വെച്ച് അവനെ കിടത്തിയ അവൾ അവൻ പറഞ്ഞ കുപ്പികൾ എല്ലാം പരിശോധിച്ചു. എല്ലാം കാലിയാണ്, അപ്പോളേക്കും തുണികൾക്കിടയിൽ നിന്നും കത്തി തപ്പിയെടുത്ത ശ്രീഹരി ബോധശൂന്യനായി വീണു പോയിരുന്നു…
ഇനിയെന്ത് വേണം..? തേതി അവന്റെ കാലിലെ മുള്ള് നോക്കി ചുറ്റും പഴുപ്പുണ്ട് നന്നായി ഞെക്കിയാൽ പഴുപ്പിനൊപ്പം മുള്ളും പോരും. പക്ഷെ അവൻ പറഞ്ഞപോലെ ചാരായം ആദ്യം ഒഴിക്കാൻ ചാരായം ഇല്ല, പിന്നെ ഒരു മരുന്നും വേറെ ഇല്ല…
കോരൻ ചാരായം വാറ്റി വെച്ചിരിക്കുന്ന സ്ഥലം അവൾക്കറിയാം. പിന്നെ കഴിഞ്ഞ ദിവസം അവളുടെ നീരുണങ്ങാൻ പുരട്ടിയ പച്ചമരുന്ന് കുടിയിലെ തീണ്ടാരി ചായ്പ്പിലുണ്ട്. ഒന്ന് പോയിട്ട് വന്നാലോ..? നേരം ഇത്രെം ആയില്ലേ..? അധികാരി പോയി കാണും.
അവൾ ശ്രീഹരിയെ ആ കൂടാരത്തിൽ വിട്ടിട്ടു വേഗം പുഴക്കരയിലേക്കു നടന്നു. താൻ എന്താണ് ഈ ചെയ്യുന്നത്..? അറിയാതെ അവനോടു തനിക്കു അനുരാഗം തോന്നുന്നു, വീണ്ടും വേദനിക്കാൻ ആണ് ഈ തോന്നൽ… താൻ ഒരു അടിയാത്തി ആ സത്യം ഒന്നുകൂടെ ഒന്നുകൂടെ മനസ്സിനെ ഓർപ്പിച്ചു അവൾ പുഴയിലേക്കിറങ്ങി.