കുളി കഴിഞ്ഞു തുണിയും മാറി അടുക്കളയിൽ കയറിയ തേതിക്കു ചിരുതയോടുള്ള സ്നേഹം വീണ്ടും കൂടി. വാട്ടിയ രണ്ടു മുട്ടയും, ഒരു കുറ്റി അരിപ്പുട്ടും, ആട്ടിൻ പാൽ കാച്ചിയതും ചിരുത അവൾക്കു വേണ്ടി എടുത്തു വെച്ചിട്ടുണ്ട്.
പ്രാതൽ കഴിഞ്ഞു അവൾ തന്റെ പ്രിയപ്പെട്ട ആടുകളെ അഴിച്ചു ആഞ്ഞിലിയുടെ ചുവട്ടിൽ കൊണ്ട് കെട്ടി. അവളുടെ കാൽ മുട്ടിൽ ചാടി വന്നു ഇടിച്ചു കളിച്ച ഒരു ആട്ടിൻ കുട്ടിയേയും എടുത്തു കൊണ്ട് അവൾ കുടിയുടെ മുന്നിലെ പാറയിൽ വന്നിരുന്നു.
കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഒരു സ്വപ്നമായിരുന്നു, ഒന്നും നടന്നിട്ടില്ല… എന്ന് അവൾ സ്വന്തമായി അവളെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ പലകുറി ശ്രമിച്ചു. എന്നാൽ ഇടക്കിടക്ക് കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്ന “ആ” ആളുടെ രൂപം അവൾക്കു മായിച്ചു കളയാൻ കഴിഞ്ഞില്ല…
മനസ്സിൽ നിറയെ അയാളോട് വെറുപ്പ് നിറഞ്ഞു നിന്നിട്ടും, മുടികുത്തിന് പിടിച്ചു ബലമായി ചുണ്ടുകളിൽ ചുണ്ടു ചേർക്കുന്ന ആ മുഖം… അതാണ് മനസ്സ് നിറയെ. അയാളുടെ ഓർമ്മ കുടഞ്ഞു കളയാൻ എന്ന പോലെ അവൾ തല കുടഞ്ഞു, കൈ എടുത്തു ചുണ്ടു അമർത്തി തുടച്ചു…
കൈ അയഞ്ഞപ്പോൾ മടിയിൽ നിന്നും ചാടിത്തുള്ളി പോയ ആട്ടിൻ കുട്ടിയുടെ കരച്ചിൽ അവളെ പെട്ടന്ന് പരിസര ബോധത്തിൽ എത്തിച്ചു…
അല്ല..! ആരാണ് ഓടി വരുന്നത്… അമ്മയല്ലേ..? ഇതെന്തു പറ്റി..? ഇരിക്കുന്നിടത്തു നിന്നും ചാടി എണീറ്റ് അവൾ പ്രാണഭയത്തോടെ ഓടി വരുന്ന ചിരുതയെ നോക്കി. ഓടി വരുന്ന ചിരുതക്കു പുറകെ എന്താണ്..?
തേതി ആകാംക്ഷയോടെ നോക്കി ഒന്നും കാണാനില്ല… പക്ഷെ അടുത്ത് വന്നപാടെ തേതിയുടെ കൈക്കു പിടിച്ചു വലിച്ചു ചിരുത കുടിയിലേക്കു ഓടി, എന്താണെന്നു മനസ്സിലാകാതെ കൂടെ തേതിയും….
വിയർത്തു കുളിച്ചു, കിതപ്പിനിടയിലൂടെ എന്തൊക്കെയോ പറയാനായി ചിരുത ശ്രമിക്കുന്നുണ്ട്… പക്ഷെ അർത്ഥമുള്ള ഒരു ശബ്ദവും അവളുടെ വായിൽ നിന്നും പുറത്തേക്കു വരുന്നില്ല…
തേതി അമ്മയെ പിടിച്ചു ബലമായി കട്ടിലിൽ ഇരുത്തി, എന്നിട്ടു ഓടിച്ചെന്നു ഒരു മോന്ത നിറയെ മൺകലത്തിൽ നിന്നും വെള്ളം എടുത്തു കൊണ്ട് കൊടുത്തു. തികഞ്ഞ പരവേശത്തോടെ ചിരുത ആ വെള്ളം വാങ്ങി കുടിച്ചു. ശ്വാസം അൽപ്പം ഒന്ന് പഴയ പോലെ ആയപ്പോൾ അവൾ തേതിയുടെ കൈക്കു കയറി പിടിച്ചു പറഞ്ഞു…