“സന്തോഷായില്ലേ..? പറഞ്ഞപോലെ തന്നെ ആയി. ആ കാലപാമ്പു എന്നെ കൊത്തി… ചാവുന്നെതിനു മുൻപ് നിന്നെ കണ്ടു മാപ്പു ചോദിക്കാൻ… മാപ്പ്… ദേവീ… ഹമ്മേ… വെള്ളം… വെള്ള…”
പതിയെ പതിയെ നേർത്തു വന്ന അവന്റെ ശബ്ദം നിലച്ചു… അവൻ വീണ്ടും ബോധം കെട്ടു. തേതിക്ക് ആദ്യം ഒന്നും മനസ്സിലായില്ല പിന്നെയാണ് അവൾക്കു തന്റെ ശാപം ഓർമ്മ വന്നത് അവൾ ഒന്ന് നടുങ്ങി…
ശ്രീഹരിയുടെ തല പിന്നിലേക്ക് മറിഞ്ഞു കിടക്കുന്ന കണ്ടാൽ മരിച്ചു എന്നെ കരുതൂ… തേതിക്കു ആകെ വേവലാതിയായി. തന്റെ പ്രാക്ക് ഏറ്റതാണോ..? എന്റെ മുത്തീ മരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ഇതിപ്പോ എന്റെ മുന്നിൽ തന്നെ നീയ്…
ശ്രീഹരി വീണ്ടും ഞരങ്ങി വെള്ളത്തിനായി ഉള്ള യാചന അവന്റെ ചുണ്ടോളം എത്തി നിന്നു പോയി. തേതി എണീറ്റു അവൾ ചുറ്റും നോക്കി വെള്ളം എങ്ങനെ കൊണ്ടുവരും..? പത്രമില്ല അവൾ അവിടെ നിന്ന ഒരു വെളിയൻ ചെമ്പിന്റെ ഇല പൊട്ടിച്ചു പുഴക്കരയിലേക്കു ഓടി.
കാടിന്റെ മറവിൽ നിന്നും പുഴയോരത്തെ തെളിഞ്ഞ പ്രദേശത്തേക്കിറങ്ങും മുന്നേ അവൾ അക്കരെ കുടിയുടെ നേരെ നോക്കി, ആരെയും കാണാനില്ല. അവൾ ഒറ്റയോട്ടത്തിനു ചേമ്പിലയിൽ വെള്ളം നിറച്ചു ശ്രീഹരിയുടെ അടുത്തേക്ക് പാഞ്ഞു.
ചേമ്പില കുമ്പിളിൽ നിന്നും തേതി ഇറ്റിച്ച കുറച്ചു വെള്ളം അവൻ കുടിച്ചു, പിന്നെ അവൾ കുറച്ചു വെള്ളം കൊണ്ട് അവന്റെ മുഖം നന്നേ നനച്ചു. ശ്രീഹരിക്കു വീണ്ടും ബോധം വന്നു ഇത്തവണ അവന്റെ ബുദ്ധിക്കു കൂടുതൽ തെളിമയുണ്ടായിരുന്നു…
മരിക്കാറായ തൻറെ ശത്രുവിന് വെള്ളം കൊടുക്കുന്ന ഒരു ദേവസ്ത്രീയായി അവൻ തേതിയേ വെറുതെ സങ്കൽപ്പിച്ചു. കുറ്റബോധത്തിൽ അവന്റെ ആത്മാഭിമാനം വീണ്ടും മരിച്ചു, വളരെ പണിപ്പെട്ടു തളർന്നു വാടിയ ശബ്ദത്തിൽ അവൻ അവളോട് സംസാരിച്ചു…