പുലർച്ചെ ആദ്യത്തെ സൂര്യ കിരണം കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ് അവന്റെ അധ്വാനം, ഇപ്പോൾ സൂര്യന് ചൂട് കൂടിയിരിക്കുന്നു… ഇനി മേല ഒരിറ്റു വെള്ളത്തിനായി ദാഹിച്ച അവന്റെ തൊണ്ട വരണ്ടു, ചുണ്ടു ഉണങ്ങി വീർത്തു…
കണ്ണുകളിൽ ഇടക്കിടക്ക് ഇരുട്ട് കേറുന്ന പോലെ കാലിൽ മുറിവ് പഴുത്തു വിങ്ങിയിരിക്കുന്നു… അകത്തു എന്തോ ഉണ്ട്. പരസഹായം കൂടാതെ അത് എടുത്തു കളയാൻ പറ്റില്ല, തന്റെ അവസാനം ഇവിടെ തന്നെ ഈ കാട്ടിൽ…
മാടമ്പി തറവാട്ടിലെ ഇളമുറക്കാരനായ ശ്രീഹരി, പ്രസ്ഥാനത്തിന്റെ പുതിയ പ്രതീക്ഷ, പുതുവെളിച്ചം… എല്ലാം ഇവിടെ തീരുന്നു. കഴിഞ്ഞ കാല ജീവിതം ശ്രീഹരിയുടെ മനസ്സിലൂടെ വെള്ളിത്തിരയിൽ എന്ന പോലെ ചലിച്ചു നീങ്ങി…
ആ ജീവിത ചിത്രത്തിലെ ഒരു ഫ്രെയിം, അത് മുന്നിൽ വന്നപ്പോൾ വേദന അവന്റെ കാലിൽ നിന്നും ചങ്കിലേക്കു മാറി. ഒരു ദേവീ രൂപം… നനഞ്ഞീറനായി അരയാലിന്റെ വേര് ആട്ടിക്കളിച്ചു നടന്നു വരുന്ന ശാലീന സൗന്ദര്യം…
പിന്നെയും കാഴ്ച്ചകൾ… അതിൽ അവളുടെ തുണിക്കൊപ്പം മാംസവും കീറിമുറിയുന്ന കാഴ്ച്ച, പിന്നെ ജീവനും കൊണ്ട് പായുന്ന ദേവിയെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്ന വിഡ്ഢിയായ കാട്ടാളൻ ശ്രീഹരി…
പുഴ പോലും കോപിച്ചു… വലിച്ചു ചുഴറ്റി ഓടിച്ചു കളയുമായിരുന്ന പുഴയിൽ നിന്നും വീണ്ടെടുക്കുന്ന ദേവീരൂപം വീണ്ടു പ്രത്യക്ഷമായി. ഒടുവിൽ ഒടുക്കം ശാപത്തിന്റെ ഘോഷയാത്രകൾ…
ഞാൻ അനുഭവിക്കും ഏതു ശപിക്കപ്പെട്ട മുഹൂർത്തമായിരുന്നു അത്. ഈ പാപം എന്തിനു എന്നെ കൊണ്ട്… ശ്രീഹരി ഹൃദയം പൊട്ടി കരഞ്ഞു…
അവന്റെ തലച്ചോറിൽ വേദന പുഴുവിനെ പോലെ അരിച്ചു കയറി, അടഞ്ഞ കണ്ണുകളിലെ മങ്ങിയ ഉൾവെളിച്ചത്തിൽ ആ പെൺകുട്ടി ആദ്യം കരഞ്ഞു… പിന്നെ ശാപ വാക്കുകൾ ചൊരിഞ്ഞും കൊണ്ട് ഒരു ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളി.
അധികാരിയുടെ കണ്ണിൽ പെടാതെ അരയാലിന്റെ വേരുകൾക്കിടയിലൂടെ പാഞ്ഞ തേതി എന്തിലോ കാൽ തട്ടി പുൽ മൈതാനത്തു പുല്ലുകൾക്ക് മേലേക്ക് മറിഞ്ഞു വീണു. അവൾ തട്ടിയ വസ്തു ചെറുതായി കരഞ്ഞ പോലെ…
എന്താണ് മാനാണോ..? വീണിടത്തു നിന്നും തട്ടിപ്പിടഞ്ഞെണീറ്റ തേതി തിരിഞ്ഞു നോക്കി. അവൾക്കു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അവളെ നശിപ്പിച്ച കാട്ടാളൻ അവിടെ ചത്തു മലച്ചു കിടക്കുന്നു…