രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന തന്റെ ലാപ്ടോപ്പ് തുറന്ന് ഇതുവരെ ശേഖരിച്ച ഡാറ്റാകോപ്പികൾ പരിശോധിക്കാൻ തുടങ്ങി. ലക്ഷ്യം ഒന്നുമാത്രം ലൂക്കയ്ക്ക് ഹോസ്റ്റലിന്റെ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തതാര്.? അങ്ങനെയാണെങ്കിൽ 50 കോടി വിലമതിക്കുന്ന ഡയമണ്ട്‌സ് എവിടെ?
രഞ്ജൻ ഓരോരുത്തരുടെയും മൊഴികൾ വീണ്ടും വീണ്ടും പുനഃപരിശോധന നടത്തി.
ഏറെനേരം കഴിഞ്ഞപ്പോൾ രഞ്ജൻ തന്റെ വാച്ചിലേക്കുനോക്കി. സമയം പുലർച്ചെ 3 മണിയാകുന്നു. തുറന്നിട്ട ജാലകപൊളിയിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റ് അയാളെ നിദ്രയിലേക്ക് കൂട്ടികൊണ്ടുപോകുവാൻ തുനിഞ്ഞുനിന്നു.
കണ്ണുകൾ താനെ അടഞ്ഞുപോയ രഞ്ജൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് ലാപ്‌ടോപ്പിൽ എന്തോ കാര്യമായി തിരഞ്ഞു.
അല്പനിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തുപുഞ്ചിരി വിടർന്നു.
കസേരയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ഹാളിലേക്ക് നടന്നു.
സമയം 4 മണി.
“അനസ്… ഗെറ്റ് അപ്പ്..”
സോഫയിൽ കിടന്നു ഉറങ്ങുന്ന അനസിനെ അയാൾ തട്ടിവിളിച്ചു.
“സർ,”
“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ഒരു പെണ്ണ് ആണെന്ന് പറഞ്ഞില്ലേ? അവളെ കിട്ടിയടോ.”
“ആരാ സർ.”
ആകാംഷയോടെ അനസ് ചോദിച്ചു.
“കം വിത്ത് മീ..”
രഞ്ജൻ അനസിനോട് പറഞ്ഞു. ശേഷം അയാൾ തന്റെ മുറിയിലേക്ക് നടന്നു.
സോഫയിൽനിന്നും എഴുന്നേറ്റ് അനസും കൂടെപോയി.
മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.
“സീ.. ഇതാണ് ലൂക്ക പറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെന ജോസ്.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“ഓഹ് മൈ ഗോഡ്.. ”
അനസ് അത്ഭുതത്തോടെ ആ ഫോട്ടോ നോക്കിനിന്നു.
തുടരും…