സംശയത്തോടെ അനസ് ചോദിച്ചു.
“അവനെയുമെടുത്തോ, സ്റ്റേഷനിൽ കൊണ്ടുചെന്നാക്കാം.”
രഞ്ജൻ മുറിയിൽനിന്നും പുറത്തേക്കിറങ്ങി.
അല്പസമയം കഴിഞ്ഞപ്പോൾ അനസും ശ്രീജിത്തും സുധിയെയുംകൂട്ടി വീടിനു പുറത്തേക്കിറങ്ങി. രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്തു. ശ്രീജിത്ത് സുധിയെയും കൂട്ടി പിൻസീറ്റിലേക്ക് കയറി. അനസ് രഞ്ജന്റെ കൂടെ മുൻസീറ്റിൽ കയറിയിരുന്നു.
ഹെഡ്‌ലൈറ്റ് ഓൺചെയ്ത് ഗിയർമാറ്റി രഞ്ജൻ കാർ മുന്നോട്ടെടുത്തു.
സ്റ്റേഷനിൽ സുധിയെ കൊണ്ടുചെന്നാക്കിയിട്ട്
അനസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരനെയും കൂട്ടി സ്റ്റേഷനിലെ ജീപ്പെടുത്ത് പനമ്പള്ളി നഗറിലേക്ക് രഞ്ജനോടൊപ്പം യാത്രതിരിച്ചു.
ഹിമാലയ എന്നുപേരുള്ള പനമ്പള്ളിനഗറിലെ റിസോർട്ടിനു കുറച്ചപ്പുറത്ത് അനസ് ജീപ്പ് ഒതുക്കിനിറുത്തി.
മഫ്തിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെയും ജീപ്പിനൊപ്പം നിറുത്തി. രഞ്ജൻ തന്റെ ബെലേനോ കാർ റിസോർട്ടിനുള്ളിലേക്ക് കയറ്റി
പാർക്കിങ്ങിൽ ഏരിയയിൽ കാർ പാർക്കുചെയ്തു.
പക്ഷെ അവിടെ ലൂക്കയുടെ കാറിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
സെക്യൂരിറ്റികാരനോട് ചോദിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ പത്തുമിനിറ്റുമുൻപ് കാറുമായി പുറത്തേക്കുപോയി എന്നുപറഞ്ഞു.
ഹിമാലയ റിസോർട്ട് രാത്രിയുടെ യമങ്ങളെ ചെറിയ ബൾബുകൾകൊണ്ട് വർണ്ണാലങ്കാരമാക്കിയിരുന്നു. ചുറ്റിലും തണുത്തകാറ്റ് ഓടിനടന്നു.
അനസിനെയും കൂടെവന്ന പോലീസുകാരനെയും രഞ്ജൻ അവിടെ നിറുത്തിയശേഷം ശ്രീജിത്തിനെയും കൂട്ടി റിസെപ്ഷനിലേക്കുപോയി.
കുറച്ചുകഴിഞ്ഞപ്പോൾ രഞ്ജന്റെ ഫോണിലേക്ക് അനസ് വിളിച്ചു.
“സർ, ഹി ഈസ് കമിങ്.”
“ഈസ് ദയർ എനിബടി.?”
“നോ സർ.”
“ടെയ്ക്ക് ഹിം.”
രഞ്ജൻ ഒറ്റവാക്കിൽ പറഞ്ഞു.
“ബട്ട് സർ.”
“അനസ്, വാട്ട് ഹപ്പെണ്ട്.?”
രഞ്ജൻ ചോദിച്ചു.