കാര്യത്തിന്റെ ഗൗരവം ഞാനവളെ പറഞ്ഞു മനസിലാക്കി. പക്ഷെ അപ്പോഴേക്കും അവൾ സേട്ടുവുമായി എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. ആരോ അതുവഴിവരുന്നുണ്ടെന്നു മനസിലാക്കിയ അവൾ എന്നോട് ഒരു മണിയാകുമ്പോഴേക്കും പിൻഭാഗത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഒരുമണിക്കൂറുകൂടെ ഞാൻ സെൻസൈഡിന്റെ മുകളിൽ ഇരുന്നു. പെട്ടന്ന് ആരോ ഓടിവരുന്ന ശബദം കേട്ട്
ഗ്ലാസുനീക്കി ഹാളിലേക്ക് നോക്കി. മങ്ങിയ വെളിച്ചത്തിൽ അല്പം തടിയുള്ള ഒരു പെണ്കുട്ടി ഓടിപോകുന്നതുകണ്ടു. അതു നീനയല്ല എന്നുമനസിലായി.
ഞാൻ ഇറങ്ങി പിൻഭാഗത്തേക്ക് നടന്നു.
പതിവില്ലാതെ ഹോസ്റ്റലിന്റെ അടുക്കളഭാഗത്ത് ലൈറ്റ് കണ്ട ഞാൻ പതിയെ ഔട്ട്ഫാനിന്റെ ഇടയിലൂടെ എത്തിവലിഞ്ഞു നോക്കി. അവിടെ… അവിടെ..”
പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ സുധി ചുമരിനോട് ചാരിയിരുന്നു.
“അവിടെയെന്താ സംഭവിച്ചത്?”
ആകാംഷയോടെ രഞ്ജൻ ചോദിച്ചു.
“ബോധരഹിതയായികിടക്കുന്ന നീനയുടെ കഴുത്തിലേക്ക് ഷാളുകൊണ്ട് കെട്ടി ഊക്കിലേക്ക് വലിച്ചുകെട്ടുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടത്.”
നിറമിഴികളോടെ സുധി പറഞ്ഞു.
“ആരാണ് അത്.?”
രഞ്ജൻ ചോദിച്ചു.
“ലൂക്ക.” രഞ്ജന്റെ മുഖത്തേക്കുനോക്കി സുധി പറഞ്ഞു.
“വാട്ട്..”
സുധിയുടെ വാക്കുകൾ കേട്ട രഞ്ജൻ
ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“അതെ സർ, ഞാൻ കണ്ടതാണ്. പിടിത്തം വിട്ട ഞാൻ പിന്നിലേക്ക് മലർന്നടിച്ചു വീണു. വീഴ്ചയിൽ അയാൾക്ക് മനസിലായി പുറത്ത് ആരോ ഉണ്ടെന്ന്. ഞാൻ വേഗം വന്നവഴിയെ ഓടി. അയാളുടെ കൈയിൽനിന്നും രക്ഷപ്പെടുക എന്ന ഒറ്റചിന്ത മാത്രമേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ബൈക്ക് എടുത്ത് ഞാൻ കാക്കനാട് ഭാഗത്തേക്ക് പോയി. പക്ഷെ അവരെന്നെ പിന്തുടർന്നു. ഡിവൈഡറിൽ തട്ടി ഞാൻ വീണത് മാത്രമേ ഓർമ്മയുള്ളൂ.
പിന്നെ ദേ സർ വരുന്നതുവരെ അയാളുടെ അരികിലായിരുന്നു.”
“ആ ഡയമണ്ട്സ് എവിടെ?”
അനസ് ചോദിച്ചു.