“കുറഞ്ഞപക്ഷം ഉപമയും ഉൽപ്രേക്ഷയും എങ്കിലും അറിഞ്ഞില്ലെങ്കിലും ഇത് ആരുടെ പേരിലുള്ള കോളേജ് ആണ് , അയാൾ ആരാണ് എന്നെങ്കിലും ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും”
“അയ്യോ .. ആരാ ഏട്ടാ ഇൗ സുധാകര വർമ്മ ?”
“പഴശ്ശിരാജവിന് എതിരെ പട നയിച്ച ധീര യോദ്ധാവ് “
“ഉവ്വോ .. പക്ഷേ ഇങ്ങനെ ഒരു യോദ്ധാവിനെ പറ്റി നമ്മൾ സാമൂഹ്യപാഠ പുസ്തകത്തിൽ ഒന്നും പഠിച്ചിട്ടില്ല കണ്ടിട്ടും കേട്ടിട്ടും കൂടിയില്ല”
“സുധാകര വർമ്മ യക്ക് അത്തരത്തിലുള്ള പബ്ലിസിറ്റിയില്
ഒന്നും വലിയ താത്പര്യമില്ലായിരുന്നു .. അതുകൊണ്ടായിരിക്കാം “
അതിനും തല കുലുക്കി മുന്നോട്ട് നടന്നപ്പോഴാണ് പിന്നിൽ പ്രശാന്ത്
ഏട്ടന്റെ പൊട്ടിച്ചിരി കേട്ടത്.
“എടീ പൊട്ടി .. പഴശ്ശിരാജയ്ക്ക് എതിരെ പടനയിച്ച ഒരാളെ ചരിത്രം ധീരൻ എന്ന് വിളിക്കും എന്ന് കരുതിയ നീയാണ് മലയാളം പ്രൊഫസർ ആകുവാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി “
“ഓ.. അപ്പോൾ ഇത്രനേരവും എന്നെ ആക്കുകയായിരുന്നു അല്ലേ .. കഷ്ടമുണ്ട് ഏട്ടാ .. അസ്ഥാനത്ത് കയറി തമാശ പറയുന്ന ശീലം നിർത്തൂ”
കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അയ്യേ അമ്മയ്ക്ക് ഒന്നും അറിയുവാൻ പാടില്ല എന്ന് പറയാൻ വന്ന ആദിയോട് “നീ മിണ്ടരുത് .. കേട്ടല്ലോ “
എന്ന് ദേഷ്യത്തിൽ ഒരു കാച്ചു കാച്ചി.
“മിസ്റ്റർ പ്രശാന്ത് ഇത് നിങ്ങളുടെ മാത്രം കാര്യമല്ല ഫിസിക്സ് കെമിസ്ട്രി ഡിപ്പാർട്ട്മെൻറ് കളിൽ ജോലിക്ക് വേണ്ടി പൈസ അടച്ച് 10 വർഷമായി കാത്തിരിക്കുന്നവർ വരെയുണ്ട് “
എൻറെ നിയമനം വൈകുന്നതിനുള്ള കാരണം മാനേജർ പ്രശാന്ത് ഏട്ടനോട് വെളിപ്പെടുത്തുകയാണ്.
“കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 55 വയസ്സിൽ നിന്നും 58 വയസാക്കി സുപ്രീം കോടതി ഉത്തരവ് വന്നത് അറിഞ്ഞുകാണുമല്ലോ .. കുട്ടികൾ കുറവായതിനാൽ പുതിയ അധ്യാപക നിയമനങ്ങൾ നടക്കുന്നില്ല , ഫലത്തിൽ നിലവിലുള്ള ഒരാൾ പിരിഞ്ഞുപോയി എങ്കിൽ ആ ഒഴിവിൽ മാത്രമേ നിങ്ങളുടെ ഭാര്യയെ എടുക്കുവാൻ സാധിക്കൂ “
“പിന്നെ എന്തിനാണ് സാർ ഇത്ര നേരത്തെ പൈസ മേടിച്ച് വെറുതെ ഞങ്ങൾക്ക് മോഹങ്ങൾ തന്നത് “
പ്രശാന്ത് ഏട്ടൻറെ സ്വരത്തിൽ ദേഷ്യവും സങ്കടവുമെല്ലാം ഉണ്ടായിരുന്നു.