“സാറിന് പറയാനുള്ളത് ധൈര്യമായി പറയാം ഞങ്ങൾ അത് കേൾക്കുവാൻ ബാധ്യസ്ഥരാണ് “
ഇടയ്ക്ക് നിർത്തിയും അൽപ നേരം പുറത്തേക്ക് നോക്കിയിരുന്നു കൊണ്ടും പതിവു പോലെ നരച്ച താടി യിൽ ഇടതു കൈ വിരലുകൾ തലോടിക്കൊണ്ടു മാഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ,
“ഞാൻ മനസ്സിലാക്കിയടത്തോളം അധ്യാപക ജോലി എന്നു പറയുന്നത് നിങ്ങളെ സംബന്ധിച്ച് ഒരു സോഷ്യൽ സ്റ്റാറ്റസ് മാത്രമാണ്.. അതായത് അതിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് കഞ്ഞി കുടിച്ചു ജീവിക്കേണ്ട അവസ്ഥ നിങ്ങൾക്കില്ല എന്ന് സാരം … “
“എന്തായാലും സാർ പറഞ്ഞോളൂ .. “
പ്രശാന്ത് ഏട്ടൻ പറഞ്ഞു.
“ഇനി എനിക്ക് സർവീസ് അവശേഷിക്കുന്നത് മൂന്നു വർഷമാണ് .. നിങ്ങളുടെ ഭാര്യക്ക് വേണ്ടി ഒരു ലീവെടുത്ത് ഞാൻ മാറി നിന്നാൽ .. നിങ്ങളുടെ ഭാര്യക്ക് ലഭിക്കുന്ന ശമ്പളം മാസാമാസം എനിക്കു തരുവാൻ സാധിക്കുമോ ?”
അതാ പറഞ്ഞു കഴിഞ്ഞതും സാറിൻറെ കണ്ണുകളിൽ ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു. ഒരു പക്ഷേ അധ്യാപക ജീവിതത്തിന്
ചേരാത്ത ഒരു കാര്യം പറഞ്ഞതിനാൽ ആയിരിക്കാം അത്.
രണ്ടാമതൊന്ന് ആലോചിക്കാതെ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
“സാർ പറഞ്ഞ കാര്യം ഞങ്ങൾക്ക് നൂറു വട്ടം സമ്മതമാണ് “
സാറിൻറെ തോളത്ത് നിന്നും കൈകൾ എടുത്തുകൊണ്ട് ഒരു ഡീൽ ഉറപ്പിച്ച ഭാവത്തിൽ ഒരു ഷേക്ക് ഹാൻഡ് നായി പ്രശാന്ത് ഏട്ടൻ അദ്ദേഹത്തിന് നേർക്ക് കൈകൾ നീട്ടി.
ചുളിവുകൾ വീണ, നരച്ച താടിയുള്ള മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.
പിന്നെയും കുറച്ചധികം നേരം സാറ് ഞങ്ങളോട് സംസാരിച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് ഭാര്യ മരിച്ചു പോയ കാര്യവും , ഏക മകന് അടുത്ത സമയത്ത് ബാംഗ്ലൂരിൽ വച്ച് ആക്സിഡൻറ് ഉണ്ടായി വിശ്രമത്തിലാണ് എന്ന കാര്യവും എല്ലാം.
ഇടയ്ക്ക് അദ്ദേഹത്തിൻറെ മകനെ ഒന്ന് കാണണമെന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞപ്പോൾ , വിശ്രമത്തിൽ ഇരിക്കുന്ന അവസ്ഥയിൽ സന്ദർശകർ ചെല്ലുന്നത് അവന് തീരെ ഇഷ്ടമല്ല എന്നു പറഞ്ഞ് സാർ അത് വിലക്കി.
ഇറങ്ങുവാൻ നേരം ദേവു വിന്റെയും ആദി യുടെയും നെറുകയിൽ വാത്സല്യ പൂർവം തലോടി അവർക്ക് ഒരു ചായ പോലും കൊടുക്കുവാൻ സാധിക്കാത്തത് മൂലമുള്ള വിഷമവും സാർ പങ്കുവച്ചു.
തിരികെ വീട്ടിലേക്കുള്ള കാർ യാത്ര ആഘോഷത്തിലായിരുന്നു. നമ്പൂതിരി സാർ നാളെ കോളേജിലെത്തി ലോങ്ങ് ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കും , അതു കഴിഞ്ഞാൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.