ഓഫീസ് സമയം അടുത്തതിനാൽ റോഡുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ അയാൾ ആക്സലറേറ്റിൽ കാൽ അമർത്തിചവിട്ടി. അധികസമയം എടുക്കാതെ മറൈൻഡ്രൈവിലുള്ള ഐജി ഓഫീസിലേക്ക് രഞ്ജൻഫിലിപ്പ് തന്റെ ബെലെനോ കാർ ഓടിച്ചുകയറ്റി.
ഡോർതുറന്ന് പുറത്തിറങ്ങി നേരെ പോയത് ഐജിയുടെ ക്യാബിനിലേക്കായിരുന്നു.
“മെ ഐ കമിങ് സർ.”
ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട്
രഞ്ജൻ ചോദിച്ചു.
“യെസ്..”
രഞ്ജൻ അകത്തേക്കുകടന്ന്
ഐ ജിക്ക് മുൻപിൽ സല്യൂട്ടലിടിച്ചുനിന്നു.
“ആ.. എത്തിയോ?, ഇരിക്കടോ.”
ഐജി തന്റെ മുൻപിലുള്ള ഒഴിഞ്ഞകസേര ചൂണ്ടിക്കാട്ടികാണിച്ചുകൊണ്ട് പറഞ്ഞു.
രഞ്ജൻ പതിയെ ആ കസേരയിൽ ഇരുന്നു.
“ഡിജിപിയുടെ ഒറ്റ നിർബന്ധമാണ് തന്നെ ഇവിടെ ക്രൈംബ്രാഞ്ചിലേക്ക് പോസ്റ്റ് ചെയ്തത്. തന്റെ എഫിഷ്യൻസി മറ്റുകാര്യങ്ങളും എനിക്ക് അറിയാവുന്നതുകൊണ്ട് താൻതന്നെ ഈ കേസ് അന്വേഷിക്കണം എന്നുതോന്നി. അതാണ് സസ്‌പെൻഷൻ പിൻവലിച്ച് ഉടനെ പോസ്റ്റ് ചെയ്തത്.”
“ഉവ്വ് സർ.” പുഞ്ചിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എന്ത് ഉവ്വ്, ഇനി ഇവിടെക്കിടന്നു തല്ലുകൊള്ളിത്തരം കാണിച്ചാൽ ഡിസ്മിസ് ലെറ്റർ അങ്ങുവരും പോസ്റ്റുവഴി.”
“സർ നെറികേട് ആരുകാണിച്ചാലും ഞാൻ പ്രതികരിക്കും. തല്ല് കൊടുക്കേണ്ടിടത്ത് തല്ലുതന്നെ കൊടുക്കും. അന്നേരം പ്രായത്തിന് മൂത്തതാണോ ഇളയവരാണോ എന്നൊന്നും ഞാൻ നോക്കില്ല.”
രഞ്ജന്റെ ശബ്ദം ആ മുറിയിൽ അലയടിച്ചുയർന്നു.
“ഓക്കെ, ഓക്കെ, ബിപി കൂട്ടണ്ട ഞാൻ പറഞ്ഞതാ. ആ പിന്നെ തനിക്കുള്ള അസൈന്മെന്റ് ഇതാണ്.”
കേരളാപോലീസ് എന്നെഴുതിയ ഫയൽ ഐജി രഞ്ജൻഫിലിപ്പിന് കൈമാറി.
“ഇത് നീന, റെവന്യൂ മന്ത്രി പോളച്ചന്റെ കൊച്ചുമകൾ. ആനി, വർഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകൾ.