….. എന്നോടൊന്നും പറഞ്ഞില്ല……
…. നിനക്ക് ചോദിച്ചു കൂട്ടായിരുന്നോ?… എങ്ങനെയെങ്കിലും ആ പൈസ കിട്ടിയിരുന്നെങ്കിൽ…….
…. രണ്ടു മാസം കൊണ്ട് കിട്ടും എന്നല്ലേ ഇപ്പോൾ പറഞ്ഞത്…. പിന്നെ ഞാൻ എന്തു ചോദിക്കാൻ?…..
…… ഇവിടെ ഇരുന്ന് എന്ത് ചെയ്യാനാ?….ആകെ കൂടി പറയാൻ അജിയേട്ടൻ ഒരാളാണ് ഉള്ളത്……
….. മോള് വരാൻ നേരമായി… ഞാൻ അവിടെ ചെന്ന് നിൽക്കട്ടെ……
രാജീവൻ പതം പറയാൻ തുടങ്ങുമ്പോൾ ധന്യ പതുക്കെ പുറത്തേക്ക് ഇറങ്ങി..എൽകെജിയിൽ പഠിക്കുന്ന മോൾ വരുന്ന സ്കൂൾ ബസ് നോക്കി വീടിന് പുറത്തെ റോഡരികിൽ നിൽക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകുകയായിരുന്നു….
ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്ന രാജീവന് ഒരപകടം പറ്റിയത് ഏതാണ്ട് എട്ടു മാസങ്ങൾക്ക് മുമ്പാണ്….. ഗുരുതരമായ പരിക്കുകൾ പറ്റിയ അയാൾ രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷവും ഏറെ നാളത്തെ പരിചരണവും വില കൂടിയ മരുന്നുകളുടെ ഉപയോഗത്തിനും ശേഷമാണ് വീൽചെയറിൽ ഇരിക്കാനും സ്വയം ഉരുട്ടി പോകാനും അയാൾ പ്രാപ്തനായത്….. ആശുപത്രി ചിലവുകൾ എല്ലാം വഹിച്ചെങ്കിലും രാജീവന് കൊടുക്കാനുളള നഷ്ടപരിഹാരം കമ്പനി ഇതുവരെ കൊടുത്ത് തീർത്തിരുന്നില്ല…. അൽപസ്വൽപം സാമൂഹിക പ്രവർത്തനം ഒക്കെയുള്ള, താൻ ഒരു ജേഷ്ഠനെ പോലെ കാണുന്ന അജയ് അതൊക്കെ ശരിയാക്കി കൊടുക്കും എന്ന വിശ്വാസത്തിലാണ് രാജീവൻ ഇപ്പോഴും ജീവിക്കുന്നത്…. അത് കിട്ടിയിട്ട് വേണം അയാൾക്ക് ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത തന്റെ വീടിന്റെ കടങ്ങൾ വീട്ടുവാൻ….
ദുബായിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അജയ് അത്യാവശ്യം പിടിപാടും പൈസയും ഉള്ള ആളായിരുന്നു….. ഏതാണ്ട് രണ്ടു വർഷത്തെ പരിചയം രാജീവന് അയാളുമായി ഉണ്ടായിരുന്നു….
ആ പരിചയത്തിന്റെ പുറത്താണ് അപകടം സംഭവിക്കുന്നതിന് മൂന്നു നാലു മാസങ്ങൾക്ക് മുമ്പ് വിസിറ്റിംഗ് വിസയിൽ ധന്യയെയും മോളെയും രാജീവൻ ദുബായിൽ കൊണ്ടു പോയി അജയ് കുടുംബമായി താമസിക്കുന്ന ഫ്ളാറ്റിൽ രണ്ടു മാസം താമസിച്ചത്….
…… എന്റെ രാജീവാ ഞാൻ അല്ലേ പറയുന്നത്….. താൻ ധൈര്യമായി കൊണ്ടുവാ…താമസ സൗകര്യം എന്റ വക ഫ്രീ…..
….. എന്നാലും അജിയേട്ടാ അനിതേച്ചിക്കും കുട്ടികൾക്കും അതൊരു ബുദ്ധിമുട്ട് ആവില്ലേ?….