ഹേമന്ത്. എന്റെയൊപ്പം കോളേജിൽ… പൂരം കാണാൻ വന്നതാണ്… ഹരി പറഞ്ഞു. ഇതാണ് സിമോണ. തീവ്രവാദിയാണ്. അവൻ ചിരിച്ചു.
ഹം…. അവൾ ഹേമന്തിനെ ഒന്നു ചുഴിഞ്ഞു നോക്കി… ആശാന്റെ ബീഡിയൊരെണ്ണം വലിച്ച ലക്ഷണമൊണ്ടല്ലോ…
ഹേമന്ത് അവളെ നോക്കി കൈ കൂപ്പി. അവൾ ചിരിച്ചുകൊണ്ടടുത്തു വന്നു. കൈവിരലുകൾ കൊണ്ട് അവന്റെ മുടി അലങ്കോലമാക്കി… എടാ ഹരീ.. സാഗറില്ലായിരുന്നേൽ ഈ ചുള്ളൻ ചെക്കനെ ഒന്നു പ്രേമിച്ചു നോക്കായിരുന്നു.
ലിസ്റ്റിൽ ചേർത്തോടീ. ഇവൻ വല്ല്യ സർജനാവും. എനിക്കൊറപ്പാ… ഹരി ചിരിച്ചു.
പാർക്കലാം. അവൾ പോയി പീസിയുടെ മുന്നിലിരുന്നു.
ഇവളാണെന്റെ എഡിറ്റർ. വയറ്റിപ്പെഴപ്പിന് ആക്രിക്കച്ചവടം ചെയ്യുമ്പോള് പേപ്പറിൽ അധികം ശ്രദ്ധിക്കാൻ കളിയുന്നില്ല. ആശാൻ പറഞ്ഞു. പിന്നെ ഇവളിതിൽ ഏതൊക്കെയോ സാഹിത്യവും പടച്ചുവിടുന്നൊണ്ട്. ആശാൻ ചിരിച്ചു. ഓരോ ബീഡി കൂടെ കത്തിച്ചു. ആശാനും ഹേമന്തും ആഞ്ഞു പിടിപ്പിച്ചു. ഹരി വിശാലമായ ജനാലകൾ തുറന്നിട്ടു. മോളിൽ കരയുന്ന ഫാനിന്റെ കരകര ഒച്ചയുടെ അകമ്പടിയോടെ മൂന്നും ഓരോ ബിയറുകൂടി വീശി..
ഇപ്പോൾ ഹേമന്ത് ഒഴുകിനടക്കാൻ തുടങ്ങി… പൊങ്ങി സീലിങ്ങിൽ ചെന്നു തട്ടി നിന്നു. താഴേക്ക് നോക്കിയപ്പോൾ ആശാനും, ഹരിയും, സിമോണയും കൂടി പൊരിഞ്ഞ ചർച്ചയിൽ… ചിരി വന്നു.. അമ്മേ…ദേ ചതുരമായിരുന്ന ജനാല ഏങ്കോണിച്ചല്ലോ…
മേത്തെന്തോ കൊണ്ടപ്പോൾ താഴേക്ക് വീണു. സിമോണയെറിഞ്ഞ ഒരു കിറ്റ്കാറ്റ്! പൊളിച്ചു പാതി ഹരിക്കു കൊടുത്തു. മധുരം കഴിച്ചപ്പോളെന്തു സുഖം!
സിമോണ അവനെ നോക്കി ചിരിച്ചു. എന്താടാ മന്താ… നല്ല ഹൈ ആയോ?
പോടീ… ഹേമന്ത് ചുണ്ടനക്കി.
വീട്ടിലാണേൽ പ്രിയേച്ചിക്കിവന്റെ മെക്കിട്ടുകേറാനേ സമയമുള്ളൂ.. ഹരി പറഞ്ഞു. ഇനി തൃശൂരിലെ പെണ്ണുങ്ങൾ മൊത്തം വഴക്കാളികളാണെന്ന് ഇവനു തോന്നിക്കാണും. എല്ലാവരും ചിരിച്ചു..