കുളി കഴിഞ്ഞു ശുദ്ധിയായി എത്തിയ തേവൻ പടിപ്പുര വാതിലിനു വെളിയിൽ പഞ്ചപുച്ഛം അടക്കി നിന്നു ജനിച്ചപ്പോൾ മുതലുള്ള ശീലം കൊണ്ടാവും ഒരു പക്ഷേ അവനും മറ്റു അടിയന്മാരെ പോലെ അടിമത്തം വിധിയായി കണ്ടു അതുമായി താതാമ്യപ്പെട്ടു ജീവിക്കാൻ ശീലിച്ചത്…
പല്ലവിയുടെ മുഖം വീർത്തു തന്നെയിരുന്നു തേവന്റെ നേരെ നോക്കിയപ്പോൾ അവളുടെ മുഖത്ത് വെറുപ്പ് പ്രകടമായിരുന്നു… എങ്കിലും തേവൻ വണ്ടിയിൽ കേറിയപ്പോൾ പിന്നെ അവൾ ഒന്നും മിണ്ടിയില്ല കാരണം പുറത്തു യാത്രയയക്കാൻ വന്നു നിന്ന യശോദ അമ്മായിയെ അവൾക്കും പേടിയായിരുന്നു
തന്റെ മകനെയും കയറ്റി പ്രഭാകര കൈമളും കുടുംബവും കയറിയ വാഹനം അകന്നു പോയപ്പോൾ കോരൻ തീർത്തും നിസ്സംഗനായിരുന്നു യജമാന സ്നേഹത്താൽ അന്ധനായ അയാൾ അവനെ കൊല്ലണം എന്ന് കോലോത്തുന്നു പറഞ്ഞാൽ പോലും രണ്ടാമതൊന്നു ആലോചിക്കാതെ ചെയ്യുമായിരുന്നു…
“കോരാ ചിരുത എവിടെ..? അവളെയും കൂട്ടി നീ മേലേക്കെട്ടിലേക്കു ഒന്ന് വാ…”
യശോദ കോരനോട് പറഞ്ഞിട്ട് ഉമ്മറത്തേക്ക് നടന്നു മേലേക്കെട്ടു എന്ന് പറഞ്ഞാൽ യശോദയുടെ അന്തപുരമാണ് എന്ന് വേണേൽ പറയാം മാളികയുടെ മേളിലത്തെ ആ ഭാഗത്തേക്ക് ശേഖരൻ പോലും കടക്കാറില്ല അനുവാദമില്ലാതെ വാല്യക്കാരും…
കോരന്റെ കണ്ണുകൾ കൂടുതൽ വിടർന്നു അയാളുടെ ഹൃദയം പെരുമ്പറ മുഴക്കി തുടങ്ങി ഇതിനു മുൻപ് അയാൾ യശോദ തമ്പുരാട്ടിയുടെ മുകപ്പിൽ കയറിയിട്ടില്ല, ഉദ്വേഗാധിക്യത്താൽ അയാളുടെ നടത്തം ഓട്ടമായി. അയാൾ തൊടിയിലെവിടെയോ പണിചെയ്യുന്ന ചിരുതയെ തേടി ഉൽസാഹത്തോടെ കുതിച്ചോടി…
ചിരുത കോരനെയും കൂട്ടി കോണി കേറി രണ്ടാം നിലയിലെ ചാവടി പോലെ കെട്ടിയുണ്ടാക്കിയിരിക്കുന്ന മുകപ്പിലേക്കുള്ള വാതിൽ തുറന്നു. കോരൻ അപൂർവമായി ഭാരിച്ച വല്ല പണികൾക്കായി മാത്രേ കോലോത്തെ എട്ടുകെട്ടിനുള്ളിൽ കയറിയിട്ടുള്ളൂ, പക്ഷെ ആ വലിയ എട്ടുകെട്ടിലെ എല്ലാ മൂലയും ചിരുതക്കു കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ്.
അടുപ്പിച്ചുള്ള അഴികൾ കൊണ്ട് മറച്ച നീണ്ട വരാന്ത പോലെ കിടന്ന ആ ചാവടി യശോദയുടെ സ്വകാര്യ അറയിൽ നിന്നും തുറന്ന് ഇറങ്ങാവുന്ന തരത്തിൽ ഉള്ളതായിരുന്നു. ചിരുത യശോദയുടെ മുറിയുടെ വാതിലിൽ പോയി മുട്ടി വിളിച്ചു അവർ വന്നിട്ടുള്ള കാര്യം അറിയിച്ചു.