എന്തെങ്കിലും പറയാനുള്ള ധൈര്യമോ ശക്തിയോ പാകതയോ അന്നെനിക്ക് എനിക്കുണ്ടായിരുന്നില്ല. എങ്കിലും ആ അവസ്ഥയിൽ അവിടെനിന്നും പോരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. യാന്ത്രികമായി ഞാനാ വീട്ടിൽ നിന്നും ഇറങ്ങിനടന്നു. അപ്പോഴും ബിന്ദുചേച്ചിയുടെ നിസ്സഹായമായ തേങ്ങൽ എന്റെ കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു. അറിയാതെ പറ്റിയതല്ല… അറിഞ്ഞുകൊണ്ട്… ചെയ്യാനുറച്ചുകൊണ്ട് ഞങ്ങളിരുവരും ചെയ്തയാ തെറ്റ്… ഇനിയുള്ള നാളുകളിൽ അതെന്റെ ഉറക്കം കെടുത്തുമെന്ന് എനിക്കുറപ്പായിരുന്നു.
*******
ഒരാഴ്ച കഴിഞ്ഞു. പ്രക്ഷുബ്ധമായ മനസ്സുമായി ഉണ്ണാതെയും ഉറങ്ങാതെയും ജീവിച്ച ഒരാഴ്ച. മൊബൈൽ ഫോണൊന്നും ഇന്നത്തെപോലെ സർവ്വയാളുകളുടേയും കയ്യിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അത്. ഇല്ലെങ്കിൽ അന്നത്തെ ആ രാത്രിയിൽ തന്നെ ഞാൻ ബിന്ദുചേച്ചിയെ വിളിച്ചേനെ. എന്നിട്ടും സാറും പെൺകുട്ടികളും സ്ക്കൂളിൽ പോവുന്ന നേരോ നോക്കി പലതവണ ഞാൻ അവിടുത്ത ലാൻഫോണിൽ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ മറുപടിയുണ്ടായിരുന്നില്ല. മനസ്സിനെ അലട്ടിയ കുറ്റബോധത്തിന്റെ തീവ്രത നാൾക്കുനാൾ ഏറിവന്നു. പക്ഷേ അതെന്നെ എണ്ണമറ്റ എക്സാമുകളിൽ വിജയിപ്പിച്ച സാറിനോട് തെറ്റ് ചെയ്തെന്ന മനസാക്ഷിക്കുത്തിൽ നിന്ന് ഉരുവായതായിരുന്നില്ല. ഞാൻ കാരണം ആ സ്ത്രീയുടെ ജീവിതം തകർന്നുവെന്ന തിരിച്ചറിവിൽ നിന്ന് ഉരുവായതായിരുന്നു.
പിറ്റേ ആഴ്ചയിലെ ഒരു ദിവസം ഞാൻ ക്ലാസ് കട്ടു ചെയ്ത് ധൈര്യം സംഭരിച്ച് അവരുടെ വീട്ടിലേക്ക് നടന്നു. സാറും പെൺകുട്ടികളും ഉണ്ടാകാനിടയില്ലാത്ത സമയം നോക്കി. ഇനി അഥവാ അവരവിടെ ഉണ്ടെങ്കിൽ എന്നെ കണ്ടാൽ എങ്ങനെയാ പ്രതികരിക്കുകയെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ചേച്ചിയും. എന്തായാലും സംഭവിച്ചതൊക്കെ സാറും അറിഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പായിരുന്നു. ആ സംഭവത്തിനുശേഷം ഇതുവരെ സാർ എന്നെ വിളിച്ചിട്ടില്ല. ഒരു ദിവസം ട്യൂഷന് മുടങ്ങിയാൽ തന്നെ വിളിച്ച് തിരക്കുന്നയാളാണ് കുഞ്ചുപിള്ള സാർ.
ഞാനാ ഗേറ്റിനടുത്തേക്ക് വിറയ്ക്കുന്ന കാലടികളോടെ നടന്നു.അത് പൂട്ടി ഇട്ടിരിക്കുന്നു. മുകളിലൂടെ ഉള്ളിലേക്കൊന്ന് എത്തിനോക്കി. മുറ്റത്ത് മുഴുവൻ ചിതറിക്കിടക്കുന്ന കരിയിലകൾ. പത്രക്കാരൻ വന്നെറിഞ്ഞിട്ട് പോയ രണ്ടുമൂന്ന് ദിവസത്തെ പത്രങ്ങൾ. വെറും ഒരാഴ്ചയ്ക്കുശേഷം ആ വീടൊരു പ്രേതാലയം പോലെ തോന്നിക്കുന്നു. വല്ലാത്തൊരു ഭയം എന്നെ പിടികൂടി തുടങ്ങി. അകത്ത്… അകത്തിനി ആദ്യം തിരക്കിയെത്തുന്ന ആളേയും കാത്ത് നാല് ശവശരീങ്ങളുണ്ടാവുമോ? എന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി.