രാമനെ നോക്കി തിരുമേനി പറഞ്ഞു.
ഗൗരിയുടെ കൈയ്യിൽനിന്നും ബാഗുവാങ്ങി രാമൻ കാറിന്റെ ഡിക്കിൽ വച്ചു.
“അമ്മൂ… പോയിട്ട് വരാം. ഐ വിൽ മിസ്സ് യൂ..”
നിറഞ്ഞൊഴുകിയ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഗൗരി അവളെ കെട്ടിപിടിച്ചു.
“കുറച്ചു ദിവസമാണെങ്കിലും ഒരു മനസും രണ്ട് ശരീരവുമായി നടന്നതല്ലേ വിഷമം ണ്ടാവും.”
തിരുമേനി പറഞ്ഞു.
“ഗണേശാ സൂക്ഷിച്ചുപോണം..”
“ഉവ്വച്ഛാ..”
അച്ഛന്റെ അനുഗ്രഹം വാങ്ങി അയാൾ കാർ സ്റ്റാർട്ട് ചെയ്തു.
മുന്നിലെ ഡോർ തുറന്ന് ഗൗരി അകത്തേക്ക് കയറി.
പതിയെ കാർ കീഴ്ശ്ശേരി വിട്ട് മുന്നോട്ടുചലിച്ചു.
സങ്കടം സഹിക്കവയ്യാതെ അമ്മു ചിറ്റയെ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞു.
“നിനക്ക് ഇതിലൊക്കെ വിശ്വാസം ണ്ടോ വാവേ..”
കാറിലിരുന്നുകൊണ്ട് ഗണേശൻ ചോദിച്ചു.
മറുപടിയായി പുഞ്ചിരി മാത്രമായിരുന്നു ഗൗരി കൊടുത്തത്.
“ഒരോ അന്ധവിശ്വാസങ്ങളെ..”
“മ്..”
ഗന്ധർവ്വക്ഷേത്രം കഴിഞ്ഞ് അപ്പൂപ്പൻക്കാവിലേക്ക് കടന്നതും കാർ നിർത്താൻ ഗൗരി ആവശ്യപ്പെട്ടു.
ഡോർ തുറന്ന് സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെ നോക്കി അല്പനേരം അവൾ അവിടെനിന്നു.
ഇളംങ്കാറ്റ് അവളുടെ മുടിയിഴകളെ തലോടികൊണ്ടിരിക്കുന്നുണ്ടായിരുന്നു.
മുന്നിലേക്കുനോക്കുമ്പോൾ എന്തോ ഒരു ശൂന്യത അവളെ അലട്ടിക്കൊണ്ടിരുന്നു.
കാറിന്റെ ഹോൺ മുഴക്കി ഗണേശൻ അവളെ വിളിച്ചു.
ദീര്ഘശ്വാസമെടുത്ത് അവൾ തിരിഞ്ഞുനടന്നു.
പെട്ടന്ന് പിന്നിൽ എന്തോ ശബ്ദം കേട്ട് ഗൗരി തിരിഞ്ഞുനോക്കി.
രണ്ട് അപ്പൂപ്പൻതാടികൾ അന്തരീക്ഷത്തിൽനിന്നും പറന്നുവന്ന് അവളുടെ തോളിൽ തട്ടിനിന്നു.
പുഞ്ചിരി പൊഴിച്ചുകൊണ്ട് ഗൗരി ആർദ്രമായ കൈകളാൽ അതിനെ കോരിയെടുത്ത് കാറിലേക്കു കയറി.
ഗ്ലാസ് കയറ്റി എസി ഓൺ ചെയ്തുകൊണ്ട് ഗണേശൻ കാർ മുന്നോട്ടെടുത്തു.
ഭൂമിയിൽ ഒരുമിക്കാൻ കഴിയാത്ത പ്രണയത്തെ പിതൃലോകത്തുവച്ച് കൈവരിച്ച ആത്മസംതൃപ്തിയിൽ ഗൗരിക്കുള്ള അനുഗ്രഹങ്ങളുമായി
സച്ചിമാഷും സീതയും അവളോടൊപ്പംതന്നെയുണ്ടായിരുന്നു.
അവസാനിച്ചു…
ഈ കഥയും മറ്റുകഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണെങ്കിലും #ഗൗരി എന്ന കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സത്യമാണ്. എവിടെയൊക്കെയോ ചില സത്യങ്ങൾ ഞാനറിയതെ എഴുതികഴിഞ്ഞതിന് ശേഷം എന്നോട് പറയാറുണ്ട് കുഞ്ഞേച്ചി.
അതുപോലെ ഞാനും കണ്ടിട്ടുണ്ടെന്ന്.
ഇതുവരെയുള്ള ഓരോ ഭാഗങ്ങൾ ക്ഷമയോടെ കാത്തിരുന്ന് വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമുള്ള നന്ദി വാക്കുകൾകൊണ്ട് വർണ്ണിച്ചാൽ തീരുന്നതല്ല..
സ്നേഹപൂർവ്വം വിനു വിനീഷ്.