“ഓം കാളീം മേഘസമപ്രഭാം ത്രിണയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര:
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ
സംഹാരിണീമീശ്വരീം…..”
മന്ത്രങ്ങൾ ജപിച്ച് ആവാഹന മുദ്രകാണിച്ചപ്പോൾ സീത താഴേക്കിറങ്ങിവന്ന് നവഗ്രഹങ്ങൾക്ക് തയ്യാറാക്കിയ കളത്തിനരികിൽ ചെന്നുനിന്നു.
ഉടനെ അമ്മുവും ഗൗരിയും കളത്തിനരികിലേക്കുവന്നു.
“ഗൗരി.. ഇനികാണുമെന്നറിയില്ല. നീ കാരണം, നീ കാരണംമാത്രമാണ് ഇന്നെനിക്ക് എല്ലാവരെയും കാണാൻ കഴിഞ്ഞത്.
ഒരു വിഷമം മാത്രമേയുള്ളൂ, എന്റെ മാഷ്…”
സീതയുടെ കണ്ണിൽ നിന്നും രക്തത്തുള്ളികൾ അടർന്നുവീണു.
“കണ്ടുകൊതിതീർന്നില്ല.. അടുത്തജന്മത്തിലെങ്കിലും….”
“മ്… വേഗം,
ബ്രഹ്മയാമം തുടങ്ങുന്നതിന് മുൻപേ നീ പോകണം സീതേ, ഇനിയധികം സമയമില്ല.”
പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.
തളർന്നിരിക്കുന്ന അമ്മമാരെ നോക്കിക്കൊണ്ട് അവൾ കൈകൾകൂപ്പി.
“മുത്തശ്ശാ, നിക്ക് സച്ചിമാഷിനെ കാണണംന്നുണ്ട്.”
ശങ്കരൻതിരുമേനിയുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് ഗൗരി ചോദിച്ചു.
“സാധ്യമല്ല മോളെ. ആവഹിക്കുന്നതിനുമുൻപാണെങ്കിൽ കാണാമായിരുന്നു ഇനിയിപ്പോൾ പറ്റില്ല.”
ഗദ്ഗദത്തോടെ അവൾ എഴുന്നേറ്റു.
നാക്കിലയിൽ വെള്ളിത്തകിടുകൊണ്ട് നിർമ്മിച്ച സ്ത്രീരൂപത്തിലേക്ക് കൃഷ്ണമൂർത്തിയദ്ദേഹം സീതയെ ആവാഹിക്കാൻ തയ്യാറായി നിന്നു.
കൈകൾ മുകളിലേക്കുയർത്തി ദേവിയെ സ്തുതിച്ചുകൊണ്ട്.
തിരുമേനി മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി.
കൂട്ട മണിയടിയുടെയും നാമജപങ്ങളുടെയും ശബ്ദം ചുറ്റിലും പരന്നു.
അമ്മുവും ഗൗരിയും കൈകൾകൂപ്പി പ്രാർത്ഥനയിലാണ്ടു.
കർപ്പൂരത്തിന്റെയും എള്ളിന്റെയും ഗന്ധം പ്രകൃതിയിലേക്ക് ലയിച്ചുചേർന്നു.
പതിയെ സീത വെളുത്തപുകയായി മാറാൻ തുടങ്ങിയതോടെ അവളുടെ അമ്മ തേങ്ങിതേങ്ങിക്കരഞ്ഞു.
വെള്ളികൊണ്ട് നിർമ്മിച്ച സ്ത്രീരൂപത്തിലേക്ക് സീതയെ പൂർണ്ണമായും ആവാഹിച്ചു.
“ശങ്കരാ, സച്ചിദാനന്ദനെകൂടെ..”
“മ്..”
ശങ്കരൻ തിരുമേനി സച്ചിദാനന്ദനെ ആവാഹിച്ച ആണിയിൽനിന്നും അയാളെ പുരുഷരൂപത്തിലേക്ക് ആവാഹിച്ചു.
ഒരു കാഴ്ച്ചക്കാരിയെപോലെ ഗൗരി നോക്കിനിന്നു.
ചുവന്ന പട്ടിലേക്ക് സീതയെയും സച്ചിദാനന്ദനെയും ആവാഹിച്ചെടുത്ത രൂപങ്ങൾ വച്ചു.
ഒരുമിച്ചുജീവിക്കാൻ കഴിയാതെ ഒരുമിച്ച് മരിച്ചു, ഇപ്പോൾ ആത്മാക്കളും ഒരുമിച്ച് യാത്രയാകുന്നു
ദീർഘശ്വാസമെടുത്ത് തിരുമേനി പീഠത്തിലിരുന്നു.
“തിരുമേനി..”
പടിപ്പുരയിൽ നിന്നുകൊണ്ട് രാമൻ വിളിച്ചു.
ശങ്കരൻതിരുമേനി ചെന്നുനോക്കുമ്പോൾ വെള്ളമുണ്ടിൽ പൊതിഞ്ഞ അനിയുടെ മൃതദേഹവുമായി നിൽക്കുകയായിരുന്നു രാമൻ.
“അവള് എടുത്തു ലേ… മ്,