നിസ്സഹായൻ 1

Posted by

“കഴിഞ്ഞ മാസം കൊടുക്കാമെന്നു വാക്ക് പറഞ്ഞതല്ലേ. എങ്ങിനയെങ്കിലും കുറച്ചു കാശു ശെരിയാക്കി അവൾക്കു കൊടുത്തെ പറ്റു. അവളുടെ വീട്ടുകാരുടെ സ്വഭാവം അറിയാമല്ലോ. ഇനിയും അവളുടെ സംങ്കടം കേൾക്കാൻ എനിക്ക് വയ്യ. അവളവിടെക്കിടന്നു അനുഭവിക്കുന്നത് എനിക്കേ അറിയൂ. എത്ര ആശിച്ചു വേളി കഴിപ്പിച്ചു അയച്ചതാണ് അവളെ”? ഭാനുമതി നെടുവീർപ്പിട്ടു.

തന്റെ മൂത്ത മകൾ സുഭദ്രയെ കുറിച്ചോർത്തു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മേരിയോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ”? ഭാനുമതി വീണ്ടും ചോദിച്ചു.

“എന്നെ കണ്ടപ്പോഴേ ചതുർഥി കണ്ടതുപോലെയായി അവർക്കു. പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.

തെല്ലു നീരസത്തോടെയുള്ള മേനോന്റെ മറുപടി കേട്ടപ്പോൾ ഭാനുമതിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്. അവളുടെ സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഉടനെ ഒരു തീരുമാനം എടുക്കണം. എന്റെ മകള്ക്കും എന്നെ പോലെ നരകിക്കാനാണല്ലോ ദൈവമേ വിധി.” തുളുമ്പി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആരോടെന്നില്ലാതെ ഭാനു പറഞ്ഞു.

ഭാനുവിന്റെ പരാതി പറച്ചിൽ കേട്ടപ്പോൾ മേനോന് ദേഷ്യം വന്നു.

മേരിയെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നു മേനോന് അറിയാം. അവറാച്ചന്റെ അച്ഛൻ മത്തായി തറവാട്ടിലെ കാര്യസ്ഥനായിരുന്നെകിലും അവറാൻ ഇന്ന് വല്യ മുതലാളി ആണ്. ആ പഴയ ബന്ധം കൊണ്ടാണ് ഇതുവരെ അയാൾ മുഖം കറുത്ത് തന്നോടൊന്നും പറയാത്തതെന്നു മേനോൻ മനസ്സിൽ ഓർത്തു.

“ഞാൻ എന്ത് ചെയ്യാനാണ്. അവറാൻ ഇനി കടം തരുമെന്ന് തോന്നുന്നില്ല. പിന്നെ ആ മമ്മദിനോട് ചോദിക്കാമെന്ന് വച്ചാൽ അവന്റെ നോട്ടം ഈ വീടിന്മേലാണ്. ആകെ ഇനി ഇത് മാത്രമേ ഉള്ളു. ഇതും കൂടെ പോയാൽ സാവിത്രിയുടെ കാര്യം എന്താകും. കഴിഞ്ഞ ആഴ്ച തേങ്ങാ വിറ്റതിന്റെ കാശ് തരാനെന്നും പറഞ്ഞു ഈ കോലായുടെ അകത്ത് വരെ കേറി ആ വഷളൻ. വല്യമ്മാവന്റെ കാലത്തു ഇവനൊന്നും ഈ പറമ്പിനകത്തു കേറിയിട്ടില്ല. ഇവൻറെ അച്ഛൻ പരീത്, അമ്മാവൻ നടക്കുന്നതിന്റെ എതിരെ പോലും വരുമായിരുന്നില്ല. ഇപ്പൊ ഇവനൊക്കെ എന്തുമാകാമെന്നായി. കലി കാലം എന്നല്ലാതെ എന്ത് പറയാൻ.” പരീതിനെപ്പറ്റി പറഞ്ഞപ്പോൾ മേനോൻറെ മുഖഭാവം തെല്ലു മാറി. ദേഷ്യം നിയന്ത്രിക്കാനാവാതെ അയാൾ പല്ലുകടിച്ചു.

കൂടുതൽ ഒന്നും ചോദിക്കാതെ, എന്തോ തീരുമാനിച്ചത് പോലെ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ഭാനുമതി മൊന്തയും എടുത്ത് അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *