നാടുവാഴിയുടെ പോലും പ്രീതിക്കും കരുണക്കും പാത്രമായ കാരണവന്മാർ വാണിരുന്ന പേരുകേട്ട മുല്ലക്കൽ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് താൻ. മുതുമുത്തശ്ശന്മാരുടെ കാലത്ത് തെക്ക് നിന്ന് വന്ന പേരുകേട്ട തച്ചന്മാർ പണിതീർത്തതാണ് ഈ എട്ടു കെട്ടും, കോലായും, അതിനോട് ചേർന്ന പത്തായപുരയും മറ്റും. ഒരു ഗ്രാമത്തിനാകെ അധിപൻമാരായി സർവ്വപ്രതാപത്തോടും കൂടി കഴിഞ്ഞിരുന്ന തറവാട്ടുകാരാണ് തൻറെ പിന്മുറക്കാർ. എന്നാൽ ഇന്ന്, അഷ്ടിക്കുള്ള വകയ്ക്കു തനിക്കു കണ്ടവന്റെ തിണ്ണ നിരങ്ങേണ്ട ഗതികേടാണ്. തൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു സുകൃതക്ഷയം ഉണ്ടായല്ലോ എന്നോർത്ത് അറിയാതെ മേനോന്റെ കണ്ണ് നിറഞ്ഞു. ഇടത്തെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ കവിളിനെ നനച്ച് താഴേക്ക് ഒഴുകി.
“ഇതാ വെള്ളം…” ശബ്ദം കേട്ട് മേനോൻ ചിന്തയിൽ നിന്നും ഉണർന്നു.
കയ്യിൽ ഒരു മൊന്തയുമയി നില്ക്കുന്ന തൻറെ ഭാര്യയെ ആണ് അയാൾ കണ്ടത്.
“മുഖം എന്താ വല്ലതിരിക്കുന്നത്. സുഘമില്ലായ്മ വല്ലതും ഉണ്ടോ?” മൊന്ത മേനോൻറെ നേർക്ക് നീട്ടി, കയ്യെത്തിച്ച് കൈപടിയിൽ കിടന്ന മേനോൻറെ മേൽമുണ്ട് എടുത്തുകൊണ്ടു ഭാനുമതി തിരക്കി.
ഒന്നും ഇല്ല.. അവളെവിടെ..? മൊന്ത വാങ്ങി വെള്ളം കുടിക്കുനതിനിടയിൽ അയാൾ ചോദിച്ചു.
“പോയ കാര്യം എന്തായി.” അയാളുടെ ചോദ്യം കേൾക്കാത്തതുപോലെ, അടുത്തേക്ക് നീങ്ങി നിന്ന്, മേനോൻറെ നെറ്റിയിലെ വിയർപു തുടച്ചു കൊണ്ട് ഭാനുമതി ചോദിച്ചു.
“അവറാനേ കാണാൻ കഴിഞ്ഞില്ല, കണ്ടെങ്കിലും അയാൾ കാശ് തരുമെന്ന് തോന്നുന്നില്ല.” മേനോൻ പറഞ്ഞു.
“അതെന്താ?”
“ഇപ്പോതന്നെ അയാള്ക്ക് കുറെ കാശു കൊടുക്കനില്ലേ, ഇനിയും കൂടുതൽ ചോദിച്ചാലോ? അല്ലെങ്കിലും അയാൾ സ്ഥലത്തില്ലെന്നാണ് അങ്ങേരുടെ ഭാര്യ പറഞ്ഞത്. അവരുടെ ഏതോ തോട്ടത്തിൽ പോയിരിക്കുകയാത്രേ. വരാൻ രണ്ടാഴ്ച്ചയെങ്കില്ലും എടുക്കുമെന്ന്.”
മേനോൻറെ മറുപടി കേട്ടു ഭാനുവിന്റെ മുഖമിരുണ്ടു.