നിസ്സഹായൻ 1

Posted by

മരങ്ങൾക്കിടയിൽ കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിൽ നടപ്പാത ശെരിക്കു കാണാൻ സാധിക്കുന്നില്ല. ഇടയ്ക്കു കല്ലിലും, മരത്തിന്റെ വേരിലും തട്ടി കാൽ വേദനിച്ചെന്ക്കിലും, വേഗം കുറയ്ക്കാതെ അവൻ നടത്തം തുടർന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന തെക്കൻകാറ്റിൽ മരച്ചില്ലകൾ ഉലയുന്നതും, ഇടതടവില്ലാതെ ചിലക്കുന്ന ചിവീടുകളുടെയും ശംബ്ദം ഒഴിച്ചാൽ, എങ്ങും കനത്ത നിശബ്ദത. ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അതു ഗൗനിക്കാതെ ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഉണ്ണി പെട്ടന്നു നിശ്ചലനായി. വളരെ നേർത്തതെങ്കിലും, വ്യക്ത്തമായിത്തന്നെ അവൻ കേട്ടു; ഒരു സ്ത്രീയുടെ ആർത്തനാദം. മുന്നിലോ, പിന്നിലോ, വശങ്ങളിലോ, ഏത് ദിക്കിൽ നിന്നാണെന്ന് ഊഹിക്കൻ കഴിയുന്നില്ല. ഇനി തനിക്കു തോന്നിയതാണോ എന്ന് ശങ്കിച്ച് അവൻ വീണ്ടും ചെകിട് കൂർപ്പിച്ചു. ചുറ്റും കൂരിരുട്ടു മാത്രം. ചിവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഈ പാതി രാത്രി കാടും പടർപ്പും നിറഞ്ഞ ഇവിടെ ഏത് സ്ത്രീ. ഉണ്ണി തെല്ലു നടുങ്ങി. സ്വരുക്കൂട്ടിയ ആത്മധൈര്യമെല്ലാം ചോർന്നു പോകും പോലെ. കുട്ടിക്കാലത്ത് കേട്ട പ്രേത കഥകളിലെ കഥാപാത്രങ്ങൾക്കെല്ലാം പൊടുന്നവേ ജീവൻ വെച്ചു. മനസ്സിൽ ഭയം ഒരു അഗ്നികുണ്ടമായി ആളിപ്പടരുകയാണ്. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോൾ എതൊക്കൊയൊ നിഴലുകൾ തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. മുന്നിൽ ആകാശം മുട്ടെ വളർന്നു നില്ക്കുന്ന ഏഴിലം പാല. പാല മരത്തെ ചുറ്റി ഇടത്തോട്ടു തിരിയുന്ന നടവഴി. ആ തിരിവ് തിരിഞ്ഞു ചെല്ലുന്നത് പത്തായപുരയുടെ മുറ്റമാണ്. പുറകിലെ രൂപങ്ങൾ തൊട്ടു പിന്നിലെത്തി എന്ന് തോന്നി. ഭയം രാമനുണ്ണിയെ ആപാദചൂടം ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിലവിളിക്കണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. ശ്വാസം നെഞ്ചിൻ കൂടിനകത്ത്‌ കുരുങ്ങി കിടന്നു. കണ്ണുകൾക്ക്‌ കാഴ്ച്ച മങ്ങിയപോലെ. അവ്യക്തമായ കാഴ്ച്ചയിൽ ദൂരെ ഒരു വെളിച്ചം തെളിഞ്ഞു. വെളിച്ചത്തിന്റെ നേർക്ക്‌ നടക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. കാലുകൾക്ക് കനം ഏറിയതുപോലെ. കുഴഞ്ഞു വീഴുമെന്നു തോന്നിയ നിമിഷത്തിൽ താങ്ങിനായി കൈകൾ വായുവിൽ പരതിയപ്പോൾ തടഞ്ഞത് ഒരു കല്കെട്ടാണ്. ആ കല്കെട്ടിൽ ചാരി ഉണ്ണി നിലത്തിരുന്നു. പതിയെ കണ്ണുകളടച്ച്‌ ദീർഘനിശ്വാസം എടുത്തു.

കുറച്ചു നേരം ഇരുന്നപ്പോൾ കിതപ്പ് ഒന്ന് അടങ്ങി. കാഴ്ച തെളിഞ്ഞപ്പോൾ താൻ ഇരിക്കുന്നത് പത്തായപ്പുരയുടെ മുറ്റത്താണെന്നു മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *