വക്കിലിന്റെ കാറിൽ കവലയിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ഉണ്ണി ചുറ്റിലും നോക്കി. കവലയിലെങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. ഇനിയും ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കണം തറവാട്ടിലെത്താൻ. ഏറ്റവും അവസാനം പൂട്ടാറുള്ള പരീതിന്റെ റേഷൻ കടയിലും വിളക്ക് കണ്ടില്ല. എന്നും ഏതാണ്ട് പത്തര മണിയോടുകൂടി ആണ് പരീതു മാപ്പിള കട പൂട്ടി പോകാറുള്ളത്. കാറിൽ കൊണ്ട് വിടാമെന്ന് വക്കീൽ പറഞ്ഞപ്പോൾ, ചാടി പുറപ്പെട്ടത് അബധമ്മായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ഇന്ന് അവിടെ തങ്ങി, നാളെ വന്നാൽ മതിയെന്ന്, അമ്മാവനും പറഞ്ഞതായിരുന്നു. ഒരു മണിക്കൂറോളം ഈ ഇരുട്ടത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്ന കാര്യം ഓർത്തപ്പോൾ അവൻറെ മനസ്സിൽ ഒരു നേരിയ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. പാടം മുറിച്ചുകടന്നു ഓത്തുപള്ളി വഴി പോയാൽ ഒരു ഇരുപതു മിനിറ്റു കൊണ്ട് പടിഞ്ഞാറേ പറമ്പിൽ എത്താം. പത്തായപുര ഇരിക്കുന്ന പടിഞ്ഞാറേ പറമ്പ് കഴിഞ്ഞാൽ പിന്നെ തറവാട് ആയി. ആ വഴി പോയാൽ എങ്ങനെയും ഒരു അര മണിക്കൂറിനുള്ളിൽ തറവാട്ടിലെത്താമെന്നു മനസ്സിൽ കരുതി ഉണ്ണികുട്ടൻ നടത്തത്തിനു വേഗം കൂട്ടി.
പടിഞ്ഞാറേ പറമ്പിന്റെ വേലിക്കൽ എത്തിയപ്പോൾ വീണ്ടും ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. പകലുപോലും അധികം ആരും ഈ വഴി വരാറില്ല. പറമ്പിന്റെ ഒത്ത നടുക്കായാണ് പത്തായപുര. തെക്ക് ഭാഗത്ത് കാവാണ്. കാവിൽ പണ്ട് കാലത്ത് കുരിതിയും കളമെഴുത്തും ഒക്കെ വളരെ ആഘോഷമായി നടത്തിയിരുന്നെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ഊർമിള ചെറിയമ്മയെ സർപ്പം തീണ്ടിയത്തിനു ശേഷം പിന്നെ ഉത്സവം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം കാട് പിടിച്ചു കിടക്കുകയാണ്. അമ്മാവൻ കൃഷിയുടെയും മറ്റും കണക്കു നോക്കാനും, ഇടക്കൊക്കെ കൂട്ടുകാരുമൊത്ത് കള്ളു സഭ കൂടാനും വേണ്ടി പത്തായപുര ഉപയോഗിച്ചിരുന്നത് ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.