നിസ്സഹായൻ 1

Posted by

പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.

“വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??” മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.

“ഉം…….”

ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു‌ നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.

“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ എഴുതിയിട്ടുണ്ട്”. ഇത്രയും പറഞ്ഞു മാധവമേനോൻ ഒരു കവർ ഉണ്ണിയുടെ നേരെ നീട്ടി.

പാലക്കാട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം തെളിഞ്ഞു. ഒന്നുമില്ലെങ്കിലും കുറച്ചു നേരത്തേക്ക് ഈ പട്ടിക്കാട്ടിൽ നിന്നും പുറത്ത് കടക്കാമല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു. മാത്രമല്ല ഉഷയുടെ കോളേജ് പാലക്കാട്ടാണ്. പറ്റുമെങ്കിൽ അവളെയും ഒന്ന് കാണാമെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.

“വക്കീലിനെ കണ്ടു അയാളുടെ മറുപടിയും കൊണ്ടേ തിരിച്ചു വരാവു. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നാലും തരക്കേടില്ല. മനസ്സിലായോ പറഞ്ഞതു”. മേനോന്റെ ശബ്ദം ഉണ്ണിയെ ചിന്തയിൽ നിന്നുണർത്തി.

അതെ എന്നർത്ഥത്തിൽ തലയാട്ടി കവർ കൈനീട്ടി വാങ്ങുബോൾ അവന്റെ മനസ്സ് തുള്ളി ചാടുകയായിരുന്നു.

ഉച്ചയോടു കൂടി വകീലാഫിസിലെ പണികളെല്ലാം തീർത്തു ഉഷയെ കാണാൻ പോകാനായി ഇറങ്ങാൻ നേരമാണ് ബസുകാരുടെ മിന്നൽ പണിമുടക്കിന്റെ വാർത്ത വന്നതു. എന്ത് ചെയ്യണമെന്നു അറിയാതെ ബസ്റ്റോപ്പിൽ വിഷമിച്ചു നിന്നപ്പോളാണ് മുൻപിൽ വകീലിന്റെ കാർ വന്നു നിന്നതു. പുറകിലെ കറുത്ത ചില്ലു താഴ്ത്തി ദിവാകരമേനോൻ തല പുറത്തേക്കിട്ടു.

“ഉണ്ണീ…. നാട്ടിലേക്കാണെങ്കിൽ കയറിക്കോളൂ, ഞാനും ആവഴിക്കാണ്‌. പോകുന്ന വഴിക്കു ഉണ്ണിയെ രാമപുരത്തിറക്കാം. ഇവിടെ നിന്നാൽ ഇന്നിനി ബസ് കിട്ടുമെന്നു തോന്നുന്നില്ല”. പുഴുക്കുത്തുള്ള വൃത്തികെട്ട പല്ലു കട്ടി ചിരിച്ചു കൊണ്ട് ദിവാകരൻ വകീൽ പറഞ്ഞു.

ആലോചിച്ചപ്പോൾ വകീൽ പറഞ്ഞത് ശെരിയാണെന്നു ഉണ്ണിക്കും തോന്നി. ഉഷയെ കാണാതെ തിരിച്ചു പോകേണ്ടിവരുമെന്നോർത്തപ്പോൾ അവനു വിഷമം തോന്നിയെങ്കിലും, പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൻ വകീലിനൊപ്പം കാറിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *