അവനോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഞാൻ സമ്മതിക്കാഞ്ഞത്
അതെന്താണ് ഇക്ക .
അവൻ അധ്വാനിച്ചു നേടിയത് എനിക്ക് വേണ്ടി കളയാനുള്ളതല്ല
ഇക്ക അങ്ങനെ മാത്രം പറയരുത് ഇക്ക തന്ന ജീവിതമാണ് എന്റേത് ഇക്കാക്ക് വേണ്ടിയല്ലാതെ പിന്നർക്കു വേണ്ടിയാണ് ഞാൻ ചിലവാക്കേണ്ടത് .എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം ഇക്കയാണ് ഒരുപാട് ആഗ്രഹിക്കുന്നു ഇക്കയെ പഴയ ആളായി കാണാൻ .പടച്ചവന്റെ കൃപയിൽ അതിനുവേണ്ട സമ്പാദ്യം ഇന്നെനിക്കുണ്ട് ഇനിയും മറുത്തു പറയരുത് ഇക്ക
ഉപ്പച്ചി ഇത്രയും പറയുന്നതല്ലേ പരിചയമില്ലാത്ത ആളൊന്നുമല്ലല്ലോ ഇക്കയുടെ സ്വന്തം അനിയനല്ലേ പറയുന്നത് .സഹായമായി തോന്നുന്നെങ്കിൽ ഉപ്പച്ചി കടമായി വാങ്ങിയാൽ മതി .അസുഖം മാറി നമുക്ക് തിരിച്ചു നൽകാം .ഞങ്ങൾക്കും കൊതിയുണ്ട് ഞങ്ങളുടെ പഴയ ഉപ്പയെ കാണാൻ ..സമ്മതിക്കു ഉപ്പച്ചി
ഹമ് സമ്മതിക്കാം .എന്റെ മക്കളും ഭാര്യയുമാണ് എനിക്കെല്ലാം .അവരുടെ ആഗ്രഹങ്ങൾ സന്തോഷം അതാണ് എനിക്ക് പ്രധാനം .ഇവനെ ഞാനിനി അനിയനായി കാണുന്നില്ല മകനായെ കാണുന്നുള്ളൂ .എനിക്കില്ലാതെ പോയ ആണ്തരി ..
ഇക്ക എന്തോ അർഥം വച്ച് പറഞ്ഞതാണോ എന്ന് എനിക്ക് സംശയം തോന്നി .അതുവരെ അനിയനായി എന്ന് പറഞ്ഞിരുന്ന ഇക്ക പെട്ടന്ന് മകൻ എന്ന് പറഞ്ഞപ്പോ മോളെങ്ങാനും ഇക്കയോട് ഞാൻ കല്യാണം ആലോചിച്ചത് പറഞ്ഞോ എന്ന് എനിക്കൊരു സംശയം ഉണ്ടായി .ഞാനതു പ്രകടിപ്പിക്കാൻ നിന്നില്ല .ഓരോരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി .നാട്ടിലെ വിശേഷങ്ങൾ ഇക്ക തിരക്കി .സല്മത്ത പലതവണ വിളിച്ചു കാര്യം ഞാൻ പറഞ്ഞില്ല .തിരക്കാണ് പിന്നീട് വിളിക്കാം എന്നൊക്കെ പറഞ്ഞു വീണ്ടും വീണ്ടും വിളി വന്നപ്പോൾ ഫോൺ ഞാൻ ഓഫാക്കി .എന്തായാലും അന്ന് രാത്രി ഞാൻ അവിടെ തങ്ങി .ഇത്തയുടെ ആഹാരത്തിന്റെ രുചി വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ അറിഞ്ഞു .മറ്റെന്തു ഭക്ഷണത്തേക്കാളും രുചിയുള്ളതായി എനിക്ക് തോന്നി
എന്നോട് കൂടുതൽ ഇടപഴകി മോൾ സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു .ഒരിക്കയെന്ന അടുപ്പമായേ
ഞാൻ കണ്ടുള്ളു .അല്ലെങ്കിലും മനസ്സ് കൊണ്ട് ഞാൻ ഇന്നും ഇക്കയുടെ ഡ്രൈവർ മാത്രമാണ് .പിറ്റേന്ന് ഞാൻ ഇക്കയെയും കൂട്ടി ആശുപത്രിയിൽ പോയി .ഡോക്ടറെ വിളിച്ചു സർജറിക്ക് തയ്യാറാണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില ടെസ്റ്റുകൾ നടത്തി .റിസൾട്ട് വന്നതിനു ശേഷം സർജറിയെ കുറിച്ച് തീരുമാനം അറിയിക്കാം എന്ന് പറയുകയും ചെയ്തു .ഇക്കയെ വീട്ടിലാക്കി ഞാൻ നാട്ടിലേക്കു തിരിച്ചു സല്മത്തയുടെ വീട്ടിൽ കയറി കുറെ ചീത്ത കേട്ടെങ്കിലും കുറെ നുണകൾ പറഞ്ഞു തടി തപ്പി .2 ദിവസം എടുത്തു റിസൾട്ടുകൾ കിട്ടാൻ .പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല എപ്പോൾ വേണമെങ്കിലും സർജറി നടത്തം .ഒട്ടും വൈകിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു .എത്രയും വേഗം പൂർവസ്ഥിതിയിൽ ഇക്കയെ കാണാൻ ഞാൻ കൊതിച്ചു .8 ദിവസങ്ങൾക്കു ശേഷം തയ്യാറായി ആശുപത്രിയിൽ എത്താൻ ഡോക്ടർ നിർദ്ദേശിച്ചു സർജറി പറഞ്ഞിരുന്ന ദിവസത്തിന്റെ രണ്ടു ദിവസം മുന്നേതന്നെ ഞാൻ ഇക്കയെയും ഇത്തയെയും മോളെയും ഷംസിയെയും കൂട്ടി വെല്ലൂരെത്തി .അവിടെ ഒരു ഹോട്ടലിൽ ഞങ്ങൾ മുറിയെടുത്തു .ഇക്കയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു .രാത്രിയിൽ ആണുങ്ങൾ മാത്രമേ കൂടെ നില്ക്കാൻ അനുവദിക്കൂ എന്നത് കൊണ്ട് ഇക്കയോടൊപ്പം ഞാൻ രാത്രി ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ചു ഇക്കയോടൊപ്പം കഴിഞ്ഞു .പകൽ സമയങ്ങളിൽ ഇത്തയും മക്കളും ഇക്കക്കൊപ്പം ഉണ്ടായിരുന്നു .സർജറി നടത്തേണ്ട ദിവസത്തിന്റെ തലേ രാത്രിയിൽ ഞാനും ഇക്കയും സംസാരിച്ചിരിക്കയാരിരുന്നു
ഫാസി ..നിന്നെ ഞാൻ മകനായി കാണുന്നു എന്ന് വെറുതെ പറഞ്ഞതല്ല
എനിക്കറിയാം ഇക്ക
മോളോട് നീ ഒരാഗ്രഹം പറഞ്ഞിരുന്നില്ലേ
ഇക്ക അങ്ങനെ ഒരബദ്ധം ഞാൻ പറഞ്ഞു ഇക്ക ക്ഷമിക്കണം
അബദ്ധമോ …ഒരു പെൺകുട്ടിയെ ഇഷ്ട്ടപെടുന്നത് അബദ്ധമാണോ
ഇക്ക ഞാൻ വെറുമൊരു ഡ്രൈവർ ആണ് ..മോളെ ഞാനൊരിക്കലും അങ്ങനെ കണ്ടിട്ടില്ല കാണാൻ പാടില്ല ആളറിയാതെ ഞാൻ പറഞ്ഞു പോയതാണ്