ആഹാരം കഴിച്ചു കഴിഞ്ഞയുടൻ തന്നെ കാർത്തിക് അവന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലെ തിട്ടയിൽ പോയിരുന്നു. കുറച്ചു സമയത്തിനകം തന്നെ രേഷ്മാ അവിടേക്കു വന്നു. അവന് അറിയാമായിരുന്നു അവൾ അവിടേക്കു വരുമെന്ന്.
അവൾ വന്നു അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.
“കാർത്തി… എപ്പോൾ പെട്ടെന്ന് എന്താ ഇങ്ങനെ ഒരു തീരുമാനം?”
“അറിയില്ല, ചിലപ്പോൾ നല്ല ഏതെങ്കിലും ബന്ധം വന്നു കാണും.”
“പക്ഷെ എനിക്ക് പഠിത്തം കഴിഞ്ഞു മതിന്നായിരുന്നു ആഗ്രഹം.”
“അവർ വന്നു കാണട്ടെ രെച്ചു.. നിനക്ക് ഇഷ്ടമല്ലെങ്കിൽ ഈ കല്യാണം നടക്കില്ല, അത് ഞാൻ നിനക്ക് ഉറപ്പു തരുന്നു.”
അവളുടെ മുഖത്ത് അപ്പോഴും ഒരു ടെൻഷൻ തന്നെ ആയിരുന്നു.
“നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട, ഇപ്പോൾ പോയി കിടന്നു ഉറങ്ങാൻ നോക്ക്.”
അവൾ പിന്നെ ഒന്നും പറയാതെ വീട്ടിലേക്കു നടന്നു.
. . . .
ആരോ മൂടി പുതച്ചിരുന്ന പുതപ്പു മാറ്റുന്നു എന്ന് തോന്നിയാണ് രേഷ്മ രാവിലെ കണ്ണ് തുറന്നത്. നോക്കുമ്പോൾ ചായയുമായി നിൽക്കുന്ന കാർത്തിക്.
“എന്ത് ഉറക്കമാടി ഇത്, എഴുന്നേറ്റേ..”
അവൾ രണ്ടു കൈയും മുകളിലേക്ക് ഉയർത്തി ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവന്റെ കൈയിൽ നിന്നും ചായ വാങ്ങി.
“ഇന്നലെ ഓരോന്ന് ചിന്തിച്ചു കിടന്നു ഉറങ്ങാൻ ലേറ്റ് ആയി.. നേരം വെളുത്ത് അറിഞ്ഞില്ല.”