ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]

Posted by

അപ്പോഴേക്കും അവര്‍ നന്ദകുമാര്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ എത്തിയിരുന്നു. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നു. വരാന്തയില്‍ തവിട്ടു നിറത്തിലുള്ള ഒരു ജൂബ്ബയും നീല ജീന്‍സുമിട്ട് താടിയും മുടിയും നീട്ടിവളര്‍ത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. വരാന്തയില്‍ നില്‍ക്കുന്നവരോട് അയാള്‍ കയര്‍ത്ത് സംസാരിക്കുകയാണ്. വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരെറ്റ്‌.
“വിനയചന്ദ്രന്‍ സാര്‍,” ഷാരോണ്‍ മന്ത്രിച്ചു.
“തന്‍റെ മോള് നന്നായി ഡാന്‍സ് ചെയ്താ ഞാന്‍ മാര്‍ക്ക് കൊടുക്കും. ഡാന്‍സിന് പകരം ഗോഷ്ട്ടി കാണിച്ചാലും മാര്‍ക്ക് കൊടുക്കും സീറോ. അല്ലാതെ പണപ്പെട്ടി കാണിച്ച് എന്നെ വെലക്കെടുക്കാം എന്ന് കരുതണ്ട. അത് കൊണ്ട് വേഗം സ്ഥലം വിട്ടാട്ടെ.”
“അത് സാറേ,” മധ്യവയസ്ക്കനായ ഒരാള്‍ അയാളെ തണുപ്പിക്കാന്‍ ശ്രമിച്ചു. “മന്ത്രീടെ ലെറ്റര്‍ ഉണ്ട് എന്‍റെ കയ്യില്‍. സാറതൊന്നു വായിച്ചു നോക്ക്.”
“ഓ, മന്ത്രീടെ ശുപാര്‍ശക്കത്തും കൊണ്ടാണോ വന്നിരിക്കുന്നെ? അത് ഞാന്‍ അറിഞ്ഞില്ലല്ലോ. കാണിച്ചേ, കാണിച്ചേ.”
മധ്യവയസ്ക്കന്‍ ഉത്സാഹത്തോടെ ഒരു കവര്‍ എടുത്തു വിനയചന്ദ്രന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി വായിച്ചു. അടുത്ത നിമിഷം അയാള്‍ ആ കടലാസ് ചിന്നംപിന്നമായി കീറി നുറുക്കി.
“സാറെന്താ കാണിച്ചേ?” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ ചോദിച്ചു. “മന്ത്രീടെ കത്താ അത്.”
“അതെ മന്ത്രീടെ കത്താ. മന്ത്രി എനിക്കെഴുതിയതല്ലേ. അപ്പോള്‍ ആ കത്ത് കീറിക്കളയാനും കടലാസ് തോണിയുണ്ടാക്കി പൊഴേല്‍ ഒഴുക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേല്‍ ഒന്ന് പോയിത്തരാമോ?”
“മനുഷ്യര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല,” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ പിറുപിറുത്തു. പിന്നെ തന്‍റെ കൂടെ വന്നവരെ നോക്കി പറഞ്ഞു. “വാടാ. സാറ് ഹരിശ്ചന്ദ്രനാ. സത്യേന്ദ്രനാ. കമ്മീഷണറിലെ സുരേഷ് ഗോപിയാ. ഹരിശ്ചന്ദ്രന്‍ സാറേ. നമക്ക് പൊറത്ത് വെച്ച് കാണാം കേട്ടോ.”
“ഫ! നാറീ എറങ്ങിപ്പോടാ,” അയാളുടെ അലര്‍ച്ചകേട്ട് ഷാരോണും ശ്രീദേവിയും വിറച്ചുപോയി. മധ്യവയസ്ക്കനും കൂട്ടാളികളും അത് കേള്‍ക്കേണ്ട താമസം വീടിന്‍റെ കോമ്പൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *