താളിയോലയിൽ പറയുന്ന പോലെ അപ്പോൾ ആകാശത്ത് ചന്ദ്രന്റെ ആകൃതി അർദ്ധചന്ദ്രാകൃതി ആയിരുന്നു… നിറം രക്തചുവപ്പും… ആ മണൽത്തരികൾ ആ മൃതദേഹത്തിൽ വീണതും… അതിൽ നിന്നും ഒരു വെളുത്ത പുക ഉയർന്നു… സന്യാസിമാർ പിടിച്ചിരുന്ന ചന്ദ്രഹാസത്തിൽ പെട്ടെന്ന് തീനാളങ്ങൾ ഉയർന്നു… അത് സന്യാസിമാരുടെ കൈകളിൽ നിന്നും വേർപെട്ട് കല്ലറയിലേക്ക് വീണു… കല്ലറയുടെ തങ്ങളുടെ ഉടയോന്റെ ശരീരം പുകയായി ഉയരുന്നതു കണ്ട സന്യാസിമാർ അടക്കാനാവാത്ത കലിയോടെ രാഘവിനു നേർക്ക് കുതിച്ചു…
തന്റെ നേർക്ക് പാഞ്ഞടുക്കുന്ന രാക്ഷസ സന്യാസിമാർക്ക് നേരേ രാഘവ് തന്റെ വില്ല് കുലച്ചു… ഇടത് കാൽമുട്ട് മടക്കി വലതു കാൽമുട്ട് തറയിലൂന്നി… തന്റെ വില്ലിൽ നിന്നും തുടരെ തുടരെ കൂർത്തമുനയുള്ള അമ്പുകൾ അവർക്കു നേരെ രാഘവ് തൊടുത്തുവിട്ടു… അത് ആ സന്യാസിമാരുടെ കറുത്ത വസ്ത്രങ്ങളേയും ആ നര പിടിച്ച ദേഹത്തേയും ഭേദിച്ച് പുറത്ത് വന്നു… പത്ത് സന്യാസിമാരിൽ എട്ടുപേരും നിലത്തമർന്ന് പ്രാണൻ വെടിഞ്ഞു… ഇനിയുള്ളത് രണ്ട് അമ്പുകളാണ്…
രാഘവ് നിൽക്കുന്ന മുറിയുടെ എതിർ വശത്തേക്ക് ഓടി മാറിയ സന്യാസിമാരിൽ ഒരാളുടെ നേർക്ക് തൊടുത്ത അമ്പിൽ നിന്ന് നൂലിഴ വ്യത്യാസത്തിൽ ആ സന്യാസി മാറിക്കളഞ്ഞു… ആ കൂട്ടത്തിലെ തലവനായിരുന്നു അത്… അയാൾ തന്റെ വശത്തെ ഭിത്തിയിൽ ഉണ്ടായിരുന്ന പന്തമെടുത്ത് രാഘവിന് നേർക്കെറിഞ്ഞു…