“ സർ അവങ്ക ഇങ്കെയിരുക്കിറ ഒരു മഠത്തിലിരുന്ത് വരുവേൻ… രാത്രിക്ക് എങ്ക പോവേനു തെരിയല്ലേ സർ… ഇവങ്കളെ പാത്ത് റൊമ്പ നാളാച്ച്… എന്നവോ തെരിയലേ… ഇത്തന സാമികളെ കൂട്ടമാ സേർന്ത് നാൻ പാത്തതേ ഇല്ലേ… “ മാരൻ അങ്ങിനെ പറഞ്ഞപ്പോൾ രാഘവിന് സംശയമായി… ഇതായിരിക്കുമോ രാവണന്റെ പിൻതലമുറക്കാർ… മാരൻ പറഞ്ഞതനുസരിച്ച് കുറേ നാളുകൾക്ക് ശേഷം ഇവർ ഒത്തുകൂടിയത് നാളത്തെ ദിവസത്തിന് വേണ്ടിയായിരിക്കുമോ?… അങ്ങിനെയെങ്കിൽ അവർക്ക് അറിയാമായിരിക്കുമല്ലോ ആ സ്ഥലം… രാഘവ് എല്ലാ സന്യാസിമാരേയും മാറി മാറി നോക്കിപ്പോയി…
“ സർ ടൈം മുടിയിത്… ഇനി നാളേക്ക് പാക്കലാം… “ രാഘവ് അവിടെത്തെന്നെ നിൽക്കുന്നതു കണ്ട് മാരൻ പറഞ്ഞു… സമയം കഴിഞ്ഞിരിക്കുന്നു… ഇനി ഇവിടെ നിൽക്കാൻ പറ്റില്ല… താളിയോലയിൽ നോക്കി കല്ലറ ഇരിക്കുന്ന ഗുഹ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്കാം…
തിരിച്ച് ഹോട്ടൽ റൂമിലെത്തിയ രാഘവ് കുളി കഴിഞ്ഞതിനു ശേഷം രണ്ടാമത്തെ താളിയോല എടുത്ത് വിശദമായി പരിശോധിച്ചു… കല്ലറയെക്കുറിച്ച് പറയുന്ന ഓലയുടെ താളെടുത്ത് വീണ്ടും ആഴത്തിൽ പഠിച്ചു… ആ ഒലയുടെ അവസാന താളുകളിൽ ‘നാരീപുഷ്പകവാടഗമനേ…’ എന്നെഴുതി നിർത്തിയിരിക്കുന്നത് അവൻ കണ്ടു… ബാക്കിയുള്ളത് വായിക്കാൻ കഴിയുന്നില്ല… കാലപ്പഴക്കം അവിടെയുള്ള ലിപികളെ വികൃമാക്കിയിരിക്കുന്നു…