പക്ഷേ കുഞ്ഞിക്കേളുവിന്റെ മനസ്സിൽ, ഭയം കറുത്തവാവിലെ ഇരുട്ട് പോലെ ഘനീഭവിച്ചു കിടന്നു..!!! അച്ഛന്റെയും അച്ഛച്ചൻറെയും പാത പിന്തുടർന്ന് കുഞ്ഞിക്കേളു മാടമ്പള്ളിയിലെ കാര്യസ്ഥനായിട്ട് ഇത് പതിനാറാം വർഷമാണ്. അന്ന് തൊട്ടിന്നോളം, ശങ്കരൻ തമ്പി പറഞ്ഞതോരോന്നും ന്യായമോ അന്യായമോ ആലോചിക്കാതെ കുഞ്ഞിക്കേളു ചെയ്തു കൊടുത്തിട്ടുണ്ട്. എത്ര കന്യകമാരുടെ കരച്ചിലുകൾ, എത്ര കുടിയാന്മാരുടെ ശവശരീരങ്ങൾ, എത്ര കയ്യേറ്റങ്ങൾ- അന്നെല്ലാം മാടമ്പള്ളിയിലെ ശങ്കരൻ തമ്പിയുടെ കാര്യക്കാരൻ എന്ന പദവി ധൈര്യം മാത്രമാണ് തന്നിട്ടുള്ളത്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് കുഞ്ഞിക്കേളു തിരിച്ചറിഞ്ഞു.സർവ്വപ്രതാപിയായ തമ്പിയുടെ ആശ്വാസ വചനങ്ങൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലാത്ത പോലെ. ഭയപ്പെടേണ്ടതില്യ എന്നു പറയുമ്പോഴും കാരണവരുടെ കണ്ണുകൾ മാടമ്പള്ളിയുടെ തെക്കേ മൂലയിലേക്ക് ഒളിഞ്ഞു പായുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു..!!!
ഏത് നശിച്ച നിമിഷമാണ്, കാഞ്ചീപുരത്തേക്ക് അന്ന് അങ്ങനെയൊരു യാത്ര പോവാൻ തോന്നിയത് ????