” അഞ്ജലീ.. അഞ്ജലി.. പുഷ്പാഞ്ജലി…”… അതുകേട്ടതും അവൾ തിരിഞ്ഞു നോക്കി നിരഞ്ജൻ അവളെ നോക്കി ഒരുകള്ളച്ചിരിയും സമ്മാനിച്ചു നിൽക്കുന്നു. അവൾ കലങ്ങിയ കണ്ണുമായി അവന്റെ അടുത്തേക്ക് ഓടി. കൈ മടക്കി അവന്റെ നെഞ്ചിൽ രണ്ടിടിയിടിച്ചു..”എന്നെ പറ്റിച്ചതാണല്ലേ… ഞാൻ എത്ര വിഷമിച്ചൂന്നറിയോ…” നിരഞ്ജൻ അവന്റെ കൈയിലുണ്ടായിരുന്ന റോസാപൂക്കൾ അവൾക്കു നേരെ നീട്ടികൊണ്ടുപറഞ്ഞു ” I LOVE YOU…അഞ്ജലി..” അഞ്ജലി നാണത്തോടെ ആ പൂക്കൾ വാങ്ങി.. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ പ്രണയം ജ്വലിക്കുന്നുണ്ടായിരുന്നു. അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ ആലിംഗനം ചെയ്തു നെറുകിൽ ചുംബിച്ചു.
പുറത്തു ഔട്ട് ഹൗസിൽ അനൗപചാരികമായി അവരുടെ കല്യാണം ഉറപ്പിക്കുകയായിരുന്നു. രാകേഷും കണ്ണനും കൈകൊടുത്തു…ഒപ്പം പരസ്പര ധാരണയോടെ ഒരു തീരുമാനവുമെടുത്തു ഈ കാര്യം മക്കൾ അറിയില്ലെന്നും. പക്വത എത്തുന്ന പ്രായത്തിൽ എല്ലാം അവരോടു പറയാം എന്നും.
അകത്തു അഞ്ജലിയും നിരഞ്ജനും പ്രണയം കൈമാറുകയായിരുന്നു. അവർ ആലിംഗനത്തിൽ നിന്നും ഒരുനിമിഷം വേർപെട്ടു..
നിരഞ്ജൻ : അഞ്ജലി…അഞ്ജലിക്കെന്നെ ഇഷ്ടമല്ലേ…
അഞ്ജലി: ഉം..
എപ്പോഴും വായാടിയയായിരുന്ന പെണ്ണ് ഇപ്പോൾ നാണത്താൽ മൗനമായി തലതാഴ്ത്തിനിൽക്കുന്നു. പ്രണയം ഒരുവല്ലാത്ത അനുഭൂതിതന്നെയാണെന്ന് നിരഞ്ജന് തോന്നി. അല്പനേരത്തെ മൗനത്തിനുശേഷം നിരഞ്ജൻ പറഞ്ഞു.
നിരഞ്ജൻ : അഞ്ജു.. എന്താ ഒന്നും മിണ്ടാത്തെ.
അഞ്ജലി : ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ ചേട്ടൻ സാധിച്ചു തരുമോ.
നിരഞ്ജൻ : ഉം..
അഞ്ജലി : ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ… ക്ഷേത്രത്തിൽ ചേട്ടനെയും കൂടിവരാം എന്നു ഞാൻ പ്രാര്ഥിച്ചിരുന്നു.
നിരഞ്ജൻ : ഇത്രയേ ഉള്ളോ.. നാളെ തന്നെ പോകാം.
അഞ്ജലി : പക്ഷെ അച്ഛനോടും അമ്മാവനോടും എന്തുപറയും.
നിരഞ്ജൻ : അതൊക്കെ ഞാനേറ്റു.
അവർ മുറ്റത്തേക്കിറങ്ങി… വിളഞ്ഞുനിന്ന വയലിന്റെ കരയിൽ വീണുകിടന്ന തെങ്ങിൽ അവരിരുന്നു. ഒരുകുയിൽ നാദം അവരിലേക്ക് ഒഴുകിയെത്തി. ഒരുപാടെന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു രണ്ടുപേർക്കും. പക്ഷെ ഒന്നും പുറത്തുവന്നില്ല ഒരുപാടുനേരം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ താഴ്ന്നു തുടങ്ങി. ചുറ്റും ചുവന്ന പ്രകാശം പരന്നു. ആ വെളിച്ചത്തിൽ അഞ്ജലി കൂടുതൽ സുന്ദരിയായി നിരഞ്ജന് തോന്നി. അവർ വീട്ടിലേക്കു നടന്നു. ഉമ്മറക്കോലായിൽ വീട്ടുകാരെല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. “നിങ്ങളെവിടെയായിരുന്നു മക്കളെ ” കൃഷ്ണ ചോദിച്ചു. “ഞങ്ങൾ വെറുതെ വയലൊക്കെ ഒന്നു കാണാനിറങ്ങിയതാ..” അഞ്ജലി മറുപടി പറഞ്ഞു.