ഉടലിൽ സഞ്ചരിച്ചു കൊണ്ടിരുന്ന കൈകളിലെ ഊഷ്മളതയും മൃദുലതയുമൊന്നും ആ കൈകൾക്ക് പിന്നീട് ഉണ്ടായിരുന്നില്ല….
കാരിരുമ്പുപോലെ കാഠിന്യവും, മഞ്ഞുകട്ട പോലെ തണുത്തു വിറങ്ങലിച്ച ആ കൈകളെ ഞാൻ സർവ്വ ശക്തിയോടെ എന്നിൽ നിന്നും അടർത്തി മാറ്റി….
പ്ലീസ്, റെജിയേട്ടാ…. വേണ്ട…. വേണ്ട പ്ലീസ് റെജിയേട്ടാ…… നിറുത്തൂ…. എനിക്ക് പോണം….. വീട്ടിൽ ആരെങ്കിലും എന്നെ അന്വഷിക്കുന്നുണ്ടാവും. ശബ്ദം കുറച്ചിട്ടായാലും ഞാൻ കെഞ്ചിക്കേണു…..
പെടുന്നനെ ബോധോദയം വന്നത് പോലെ ഞാൻ ഞെട്ടി പിടഞ്ഞു കുതറി മാറാൻ ശ്രമിച്ചു…
ഞാൻ ഏതോ അപകടത്തിലാണ് എന്നത് പോലെ…… അകാരണമായ ഒരു ഭയം അപ്പോഴേക്കും എന്നിൽ ആവാഹിച്ചു തുടങ്ങിയിരുന്നു …..
ഞാൻ ഇങ്ങോട്ട് വന്നിട്ട് ഒത്തിരി നേരമായില്ലേ…. എന്നെ വിടൂ….. എനിക്ക് പോണം. ഞാൻ പറഞ്ഞു…
ഒരു മറുപടിയും തരാതെ നിശബ്ദനായി എന്നിൽ ബലപ്രയോഗം നടത്തുന്ന റെജിയേട്ടന്റെ ശക്തമായ ആ കരങ്ങളെ, എന്നിലെ സർവ്വശക്തിയുമെടുത്ത് വീണ്ടും ഞാൻ പിടിച്ചകറ്റി മാറ്റി. കുതറി ഞാൻ മാറി നിന്നു…..
ഒരു നിമിത്തം പോലെ വീട്ടിന്റെ ഉള്ളിൽ നിന്നും ഒരു വിളി വന്നു.
ശാലു നീ എവിടെയാ…… കഞ്ഞി കുടിക്കാൻ വാ…. സമയം എട്ടരയായി……..
ആ ബലിഷ്ട്ടമായ കരങ്ങളിൽ നിന്ന് കുതറി ഓടി പോകുന്നതിനു മുൻപ്, ഭയത്തോടെ, ഞാൻ ഒന്ന് തിരിഞ്ഞു നോക്കി….
മേഘങ്ങൾക്കിടയിൽ പൂർണമായി മറഞ്ഞ നിലാവെട്ടം, പാടെ മറഞ്ഞ ആ കൂരിരുളിൽ റെജിയേട്ടൻ ഇരുന്നിടത്തേക്ക് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…….
ആ സ്ഥലത്തു റെജിയേട്ടനെ ഞാൻ കണ്ടില്ല.
ഭയന്നോടുന്നതിനിടയിൽ വീണ്ടും വീണ്ടും ഞാൻ തിരിഞ്ഞു നോക്കി.
കട്ടി മേഘങ്ങൾകിടയിൽ നിന്ന് ആ അരണ്ട നിലാവ് പതുക്കെ ഇരുളിലേക്ക് എത്തിനോക്കി …..
ആ ചെറു നിലാവെട്ടത്തിൽ ഞാൻ അവിടെ ശൂന്യത മാത്രമേ കണ്ടുള്ളൂ…….
ആകെ പേടിച്ചു വിറച്ചു.
പിന്നെ ഞാൻ ജീവനും കൊണ്ട് ഒറ്റ ഓട്ടമായിരുന്നു…..
ആ വീട്ടിന്റെ പിൻവാതിലിലൂടെ അകത്തേക്ക് കയറി ഓടിയ ഓട്ടം, ഊണ് മുറിയിൽ എത്തിയ ശേഷമേ ഞാൻ നിന്നുള്ളൂ……
നീ എന്താ മോളെ ഇങ്ങനെ നിന്ന് കിതയ്ക്കുന്നത്… ?
ഊണ് മുറിയിൽ പ്ളേറ്റുകളിൽ കഞ്ഞി വിളമ്പിക്കൊണ്ടിരിക്കുന്ന, അമ്മായി ചോദിച്ചു.
മൂത്രോഴിക്കാൻ പുറത്തുള്ള ബാത്റൂമിൽ പോയതാ അമ്മായി, ഒരു കറുത്ത പട്ടി എന്റെ പുറകെ ഓടി വന്നു….. ഞാൻ പറഞ്ഞു.
സന്ധ്യയായി കഴിഞ്ഞാൽ പിന്നെ എന്തിനാ മക്കളെ പുറത്തുള്ള ബാത്റൂമിൽ പോണത്,
ഇവിടെ അകത്തുള്ളതിൽ പോയാ പോരെ…. അമ്മായി ചോദിച്ചു.