പിന്നൊരിക്കൽ ചെണ്ടുമല്ലിപ്പൂവിനും നാലുമണിപ്പൂവിനുമിടയിൽ നടന്നു കയറിയ സൗമ്യയ്ക്ക് വീണ്ടും സങ്കടമായി.
മുറ്റമാകെ മാറിയിരുന്നു.
അന്നത്തെ ഭംഗിയൊക്കെ പോയിരുന്നു.
വണ്ടിയുടെ ടയർ മണ്ണോട് പതിഞ്ഞ് പോയിരുന്നത് കണ്ട് പിടിച്ച് നിൽക്കാനായില്ല സൗമ്യയ്ക്ക്.
പൂക്കൾക്കെല്ലാം ചോരച്ചുവപ്പ് നിറമായിരുന്നന്ന്.
വാടാമല്ലിയും വാടിത്തുടങ്ങി.
വിതുമ്പലൊതുക്കാൻ പാടുപെട്ട സൗമ്യയുടെ മിഴികളിലന്നത്തെ തീവ്രത കാണാഞ്ഞ് സുനിതയൊന്ന് ചിണുങ്ങാതിരുന്നില്ല.
എല്ലാം കഴിഞ്ഞ് യാത്രയാവുമ്പോൾ മുത്തശ്ശിമാരുടെ ചുളിഞ്ഞ പാളികൾക്കിടയിലെ നാലു മണിപ്പൂങ്കണ്ണുകളിലും പ്രതീക്ഷയുടെ എല്ലാ തിരിവെട്ടവും കെട്ടുപോയിരുന്നു…
അവളുടെ ഉള്ളു പിടഞ്ഞതറിഞ്ഞാവണം, നേർത്തുനേർത്തൊരാ കുഞ്ഞിക്കാറ്റ് വീണ്ടും വന്ന് ചിണുങ്ങി വീശിയവളുടെ മിഴിനീരുണക്കാൻ കുഞ്ഞിനേപ്പോലെ വെറുതേ ശ്രമിക്കുന്നുണ്ടായിരുന്നു.
* * * * * * * * *
അകാലത്തിൽ പൊലിഞ്ഞ നന്മനക്ഷത്രം രാധാകൃഷ്ണേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു.