വാടാമല്ലി [Noufal]

Posted by

പുറത്തെ നാലുമണിപ്പൂക്കളും, വാടാമല്ലിയുമൊക്കെ വല്ലാതെ കൊതിപ്പിക്കുന്നു. കുറച്ചു സമയം അതിനിടയിലിരുന്ന് അവർ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി. പുറത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ ഓലമേഞ്ഞ വീടിനോളം വരില്ല ഒന്നും.

“ആരാ, എവ്ടുന്നാ?” പ്രായമായ സ്ത്രീയുടെ ഇടർച്ചയുള്ള ശബ്ദമാണത്. രാജുവിന് അച്ഛനും അമ്മയുമില്ലെന്നറിയാം. പിന്നാരാണ്?

“ഹാ ഞങ്ങളിവ്ട്ത്തെ സുനിതടെ സ്കൂളീ പഠിക്ക്ണോരാ. ഇവിടെ കല്ല്യാണത്തിന് വന്നതാ. രാജൂന്റെ മുത്തശ്ശ്യാ?” ഷമീനയാണതിന് മറുപടി കൊടുത്തത്.

“അങ്ങിനേം പറയാം. സുനിത ദേ മണ്ഡപത്തില്ണ്ടാവൂല്ലോ.
രാജു ഇവിടിണ്ട്, കുളിക്ക്യാ. മക്കളിരിക്ക്”

കുളിക്ക്യേ! രാജ്വോ! കണ്ടാൽ തോന്നില്ല. അവൾക്ക് വിശ്വസിക്കാൻ‌ പ്രയാസം തോന്നി. എന്നും കുളിക്കുന്ന രാജു! അങ്ങനെ മേന്മ ഒന്നായി. ഇനിയും ഉണ്ടാവുമായിരിക്കും.

അപ്പോഴാണ് അടുക്കളയിലൂടൊരു ചൂളം വിളിയുമായി ഒന്നരക്കാലിൽ‌ നൃത്തംചവിട്ടി നീർക്കോലി കുളികഴിഞ്ഞെത്തിയത്! കൈകൾ ചിറകുപോലെ വിരിച്ച് ചാടിച്ചാടി വന്നവൻ അവരെ കണ്ടതും സ്തബ്ധനായി. “ഇന്റള്ളോ സൗമ്യ!” എന്നും പറഞ്ഞ് ഓവർസ്പീഡായിരുന്ന വണ്ടി ബ്രേക്ക് ചവിട്ടിയെങ്കിലും വഴുതിപ്പോയി. ദേ കിടക്കുന്നു ചാന്തിട്ട തറയിൽ! ആ വീഴ്ചയിൽ തോർത്തഴിഞ്ഞവന്റെ ഉള്ളിലിരിപ്പ് പുറത്ത് വന്നു! മുത്തശ്ശിയൊന്ന് നിലവിളിക്കാതിരുന്നില്ല.
അല്ല, ആരായാലും നിലവിളിച്ചു പോകും.
ശബ്ദം കേട്ട് ദേ രണ്ടാമതൊരു മുത്തശ്ശി‌ കൂടി പുറത്തുവന്നു. പക്ഷേ ആ മുത്തശ്ശി എന്നും രാമനാമം ജപിക്കുന്നത് കൊണ്ടാവണം, അവർ വരുന്നതിനു മുൻപേ രാജു‌ തോർത്ത് ചുറ്റി സടകുടഞ്ഞെണീറ്റിരുന്നു.

ആ സീനെല്ലാം‌ കഴിഞ്ഞ് രണ്ടുപേരും സുനിതയെ തിരക്കിയിറങ്ങി.

ഒന്ന് കേൾക്കെടോ ശ്ശെന്തൊരു കഷ്ടാണ്ത്…എന്നൊക്കെ പറഞ്ഞ് പലവട്ടം പിറകെ നടന്നിട്ടും ഒന്നിനും നിന്നു തരാതിരുന്ന സൗമ്യ തന്നെ തിരക്കി വന്നതിൽ അത്ഭുതം തോന്നാതിരുന്നില്ല സുനിതയ്ക്ക്. ഏട്ടനെക്കുറിച്ച് ചോദിക്കാനാവണേ ഈശ്വരാ എന്നാശിക്കുന്നതിനു മുൻപേ സൗമ്യ വലിയ അടുപ്പമൊന്നും ഭാവിക്കാതെ ചോദിച്ചു:
“ആരാ വീട്ടില് രണ്ട് വയ്സായോര്?”

“അതാരും ഇല്ലാത്തോരാ. ഏട്ടന് വല്ല്യ ഇഷ്ടായിട്ട് കൂട്ടിക്കൊട്ന്നതാ” അവൾക്ക് വല്ല്യ താത്പര്യമില്ലായിരുന്നു മറുപടി പറയാൻ… പ്രതീക്ഷിച്ച ചോദ്യമല്ലല്ലോ അതുകൊണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *