“മ്.. അടിച്ച് ഫിറ്റായി ഉറങ്ങി പോയേക്കരുതേ” എന്ന് പറഞ്ഞ് പൂജ ഫോൺ കട്ട് ചെയ്തു.
അത് കേട്ടതും എൻറ്റെ തലച്ചോറിലൂടെ എന്തോ ഇഴയുന്നത് പോലെ എനിക്ക് തോന്നി. തലയിൽ അമർത്തി പിടിച്ച് ഞാൻ അലറി… ഹാ…..
“പോകണം” “പോയി മൂർത്തിയെ കാണണം”
മനസ്സിലുരുവിട്ട് കൊണ്ട് ഞാൻ വീട്ടിലെത്തി.
ഷവറിനടിയിൽ നിന്ന എന്റ്റെ തലയിലൂടെ വെളളം ഒലിച്ചിറങ്ങിയതോടൊപ്പം ഓർമ്മകൾ പിന്നോട്ടോടി.
കൈയ്യിലിരിപ്പും അലസതയും മൂലം ചിന്നഭിന്നമായിപ്പോയ കോളേജ് പഠനത്തിൻറ്റെ ബാക്കിപത്രമായ ഒരു ലോഡ് സപ്ളികളുമായ് ഞാൻ ചെന്നെയ്ക്ക് കളളവണ്ടികയറി 5 വർഷം മുൻപ്.
നാട്ടിലിനിയും നിൽക്കാൻ വയ്യ. അവിടെ എൻറ്റെ കോളേജ് ബഡ്ഡി മൂർത്തി ഒരു ചെറിയ ജോലി റെഡിയാക്കി വിളിച്ചതാണ് എന്നെ.
അവൻ ജോലി ചെയ്യുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ അതായിരുന്നു എൻറ്റെ പോസ്റ്റ്. അവൻ അവിടെ എൻജിനീയറും.
താമസം അവൻറ്റെ കൂടെ വാടക വീട്ടിൽ. ഒരു ചെറിയ 2 ബെഡ്റൂം വാർക്ക വീട്. തെണ്ടികുത്തുപാളയെടുത്ത എനിക്ക് ആ ജോലി ധാരാളമായിരുന്നു. കുക്കിങ്ങും അവൻറ്റെ വക.
പഠിച്ചിരുന്ന കാലത്ത് ബിസ്കറ്റ് ആയിരുന്ന അവനുമായി വലിയ കമ്പനി ഇല്ലായിരുന്നെങ്കിലും അന്നും അത്യാവശ്യം അവൻറ്റെ പോക്കറ്റ് മണി ചോർത്താറുണ്ടായിരുന്നു ഞങ്ങൾ.
അങ്ങനെ ചെന്നെയിലെ ചുട്ടുപഴുത്ത ദിവസങ്ങൾ ഓരോന്നായ് കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. ശുദ്ധനും വെറും പാവവുമായ സച്ചിൻമൂർത്തിയെ, മനപ്പൂർവ്വം അല്ലെങ്കിലും, പിഴിഞ്ഞ് ഞാൻ ജീവിതം തളളി നീക്കി.