” ക്ഷമിക്കണം ട്ടോ. വരൂ “
അവർ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി. ഞാൻ ഒന്നറച്ചു നിന്നു പിന്നെ രണ്ടും കൽപിച്ച് നടന്നു.
ട്രാപ്പിലേക്കാണ് എന്ന് മനസ് മന്ത്രിച്ചു. മുകളിലെ അടച്ചിട്ട മുറികളിലൊന്ന് തള്ളിത്തുറന്നു.
അകത്തെ മുറിയിലെ ബെഡിൽ പുറംതിരിഞ്ഞിരുന്ന വ്യക്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
എന്നെ കണ്ടതും ആ മുഖത്ത് പുഞ്ചിരി. പക്ഷേ പ്രേതത്തെ കണ്ടതു പോലെ എന്റെ മുഖം വിളറി….
” മേഡത്തിനെന്നെ മനസിലായില്ലേ?”
എന്റെ മരവിപ്പ് മാറിയിരുന്നില്ല
ഞാൻ ഞെട്ടി.
സാറ!
ഇവൾ!
ഇവളപ്പോൾ?!
“സാറാ!……. നീ?!”
” മനസിലായല്ലോ ഭാഗ്യം.നിയമത്തിനു മുന്നിൽ മരണപ്പെട്ടവൾ. പക്ഷേ ഇനിയെനിക്ക് ആ സർട്ടിഫിക്കറ്റ് തിരുത്തണം. മേഡം ഇരിക്ക്.”
ഞാൻ ഇരുന്നു.
” മമ്മി കുടിക്കാനെന്തെങ്കിലും…..”
സോഫിയയോടായി സാറ പറഞ്ഞു. സോഫിയ താഴെ ഇറങ്ങിപ്പോയി.പോവും മുന്നേ ഡോർ ലോക്ക് ചെയ്യാനവർ മറന്നില്ല. കീ ഹോളിൽ കീ രണ്ടുവട്ടം കറങ്ങുന്നത് ഞാൻ കണ്ടു.
ഞാനവളെ അടിമുടി നോക്കി. ബോയ് കട്ടടിച്ച ചുരുണ്ട മുടി, അയഞ്ഞ ബനിയനും നീളൻസ്ക്കർട്ടും, ഒരു കുഞ്ഞു കല്ലുവെച്ച കമ്മൽ.വലതു കൈയിൽ കെട്ടിയ കറുത്ത ചരടിൽ ഒരു പുലിനഖം കെട്ടിയിരുന്നു. ബെഡോഡ് ചേർത്തിട്ട സ്റ്റഡി ടേബിളിൽ അട്ടിയിട്ട പുസ്തക കൂമ്പാരങ്ങൾ, ഒരു സിസ്റ്റം, പെൻ സ്റ്റാന്റിൽ ഒന്നു രണ്ട് പേനകളും പെൻസിലും. തുറന്നു വെച്ച ഒരു മെഡിസിൻ ബുക്ക്.അതേതാണെന്ന് വ്യക്തമല്ല. ഒരു ജഗ്ഗിൽ കരിങ്ങാലി വെള്ളം. ചെയറിൽ അലസമായിട്ട ഒരു ടർക്കിഷ് ടവ്വൽ, വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ചുരുട്ടിയെറിഞ്ഞ പേപ്പറുകൾ, അവയ്ക്കിടയിൽ വോഡാഫോൺ സിമ്മിന്റെ കവർ, ചുവരിൽ ഓരോ കോർണറിലും പ്ലാസ്റ്റിക് പൂക്കുലകൾ, മനോഹരമായി വിരിച്ചിട്ട ബെഡിൽ വലിയൊരു ടെഡിബിയർ.കൂടാതെ ഒരു വലിയ കബോഡ്.
” മേഡത്തിനെന്നോടൊന്നും ചോദിക്കാനില്ലേ?”
സാറ ബെഡിലേക്കിരുന്നു കൊണ്ടാണ് ചോദിച്ചത്.
ഉണ്ടായിരുന്നു ഒരുപാട്.
“സാറയ്ക്ക് പറയാനുള്ളത് പറയൂ.അത് കഴിഞ്ഞ് ഞാൻ ചോദിക്കാം “
” എവിടെയാണ് തുടങ്ങേണ്ടത് എന്നതാണ് കൺഫ്യൂഷൻ “
കുറച്ചു നേരം അവൾ ചിന്തിച്ചിരുന്നു.
“അർജ്ജുൻ എന്ന അജുവിൽ നിന്നും തുടങ്ങാം. അവനാണല്ലോ എല്ലാത്തിനും തുടക്കം. ഇഷ്ടമുണ്ടായിരുന്നു അത് ചിലപ്പോൾ ആ പ്രായത്തിന്റേതാവാം. പക്ഷേ അവന്റെ മരണത്തിന്റെ ഒരു മൂന്ന് ദിവസം മുന്നേ എനിക്കവന്റെ ബേഗിൽ നിന്നും ഒരു ചെറിയ ബോട്ടിൽ കിട്ടി. എന്താണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്നാണെന്നാണ് പറഞ്ഞത്. തൊട്ടടുത്ത ദിവസം അവനെ കാത്തിരുന്നപ്പോൾ ഒരു അപരിചിതനൊപ്പം അവൻ കാറിൽ വന്നിറങ്ങി. കാറിന്റെ ഞാനപ്പോൾ ഫ്രണ്ട്സ് ന്റെ വീഡിയോ ഫോണിൽ എടുക്കുകയായിരുന്നു. കൂട്ടത്തിൽ അവനും കാറും കൂടി കവർ ചെയ്തു.”
“സാറായ്ക്കറിയാമോ കാറിലുണ്ടായിരുന്നത് ആരാണെന്ന്?”
“കാറിൽ ആരാണെന്നു ചോദിച്ചപ്പോൾ ഉത്തേജക മരുന്ന് നൽകുന്ന ആളാണെന്ന് പറഞ്ഞു. അവൻ യാത്ര പറയാനായി ഗ്ലാസ് താഴ്ത്തിയപ്പോൾ ആളെയും ഞാൻ കണ്ടു. അത് തോമസ് ഐസക്കായിരുന്നു. അവരെ ഇടയ്ക്ക് ടിവിയിൽ ഒരഭിമുഖം കണ്ട പരിചയം ഉണ്ടായിരുന്നു.”
സിസ്റ്റത്തിൽ നിന്നും ഒരു ബീപ് ശബ്ദം. അവൾ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തി. സൈഡ് സ്ക്രീനിൽ വീടിന്റെ മുൻവശം കണ്ടു.അവൾ മേശപ്പുറത്തു നിന്നും ഫോണെടുത്ത് ആരെയോ വിളിച്ചു.
” മമ്മീ ഗേറ്റിനു പുറത്ത് ഒരു കാറുണ്ട് ഒന്ന് നോക്കൂ “
ഫോൺ മേശപ്പുറത്ത് വെച്ചവൾ നിർത്തി എഴുന്നേറ്റ് വീണ്ടും ബെഡിൽ വന്നിരുന്നു.എന്റെ കണ്ണുകളപ്പോഴും സിസ്റ്റത്തിൽ തന്നെയായിരുന്നു. സാറ തുടർന്നും പറഞ്ഞു തുടങ്ങി
“അജുവിന്റെ നിർബന്ധത്തിന് വഴങ്ങി അവൻ മരിക്കുന്നതിന്റെ തലേ ദിവസം ഈ മെഡിസിൻ എന്റെ ശരീരത്തിലും ഇൻജക്ട് ചെയ്തു. എനിക്കന്ന് ഷട്ടിൽ ബാറ്റ്മിന്റൽ ഉണ്ടായിരുന്നു.അതിനടുത്ത ദിവസമാണ് അജു മരണപ്പെട്ടത്. മയക്കുമരുന്നിന്റെ അമിതമായി ഉപയോഗിക്കുന്നതിന്റെ തെളിവ് അവന്റെ ശരീരത്തിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയപ്പോൾ എനിക്കുറപ്പായിരുന്നു അജു ഉത്തേജകമെന്ന പേരിൽ കുത്തിവെച്ചത് മയക്കുമരുന്നാണെന്ന്. ഞാനുടനെ എന്റെ ഡാഡിയോട് കാര്യം പറഞ്ഞതിന് ശേഷം ബ്ലഡ് ടെസ്റ്റ് ചെയ്തു. എന്റെ ശരീരത്തിലും അതിന്റെ അംശങ്ങൾ കണ്ടതോടെ പ്രതികളെ പിടികൂടണമെന്ന് ഡാഡി ഉറപ്പിച്ചു.
അന്ന് സ്ക്കൂൾ ഗേറ്റിനരികിൽ നിർത്തിയിട്ട കാറിന്റെ നമ്പർ ഞാൻ മൊബൈൽ ഫോട്ടോയിൽ നിന്നും എടുത്ത് കൊടുത്തതിന്റെ തൊട്ടടുത്ത ദിവസം ഡാഡിയെ കാണാതായി. അന്നു വൈകീട്ട് ആ കാർ ഞങ്ങളുടെ വീട്ടിലെത്തി അതിൽ നിന്നും ഇറങ്ങിയത് ഇന്നലെ രാത്രി ഹോസ്പിറ്റൽ വെച്ച് മരണപ്പെട്ട തോമസ് ഐസകായിരുന്നു. മമ്മി ഹോസ്പിറ്റലിലും അന്ന വയലിൻ ക്ലാസിലും പോയിരിക്കുന്ന സമയം അവരെന്നെ ബോധം കെടുത്തി കാറിൽ കൊണ്ടുപോയി. “
ഡോർ തുറന്ന് സോഫിയ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി കടന്നു വന്നു. ഞാനവയിൽ നിന്നൊരെണ്ണമെടുത്ത് കൈയിൽ വെച്ചു. സോഫി ചെയർ നീക്കിയിട്ട് സാറയ്ക്കഭിമുഖമായിരുന്നു പറഞ്ഞു.