” വാസുദേവൻ മദ്യപിക്കുമോ?”
” കഴിക്കും, നമ്മുടെ ജോലി അങ്ങനെയാ സാറേ ഒരു വിധ സമയമങ്ങ് കഴിഞ്ഞാൽ അകത്ത് കിടക്കുന്നവരു ഇറങ്ങിയിങ്ങ് പോരും പോലെയാ. പിന്നെ ഒരു ധൈര്യത്തിന് ഒരു രണ്ട് പെഗ് അത് നിർബന്ധമാണ്.പക്ഷേ അന്ന് ഞാൻ കഴിച്ചില്ലായിരുന്നു.”
” ഡ്യൂട്ടീ ടൈമിൽ മദ്യപിക്കാൻ പാടുണ്ടോ?”
” ഇല്ല സാറേ .പക്ഷേ ഞാൻ കഴിച്ചാലും അതാർക്കും മനസിലാവില്ല. ഒരു ദിവസം രാത്രി സാറ് തനിച്ചിവിടെ നിൽക്കണം അപ്പോഴേ മനസിലാവൂ. “
“എന്നിട്ട് ബാക്കി പറയൂ “
” ബോഡി കണ്ട് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും രണ്ടു പേരും വരാതായപ്പോൾ ഞാൻ അകത്തേക്ക് പോയി നോക്കി. രണ്ടു പേരും ചേർന്ന് അകത്തുള്ള ഒരു ബോഡി പുറത്തിറക്കുകയായിരുന്നു. എന്നെ കണ്ടതും ബോഡി തറയിൽവെച്ച് അരവിന്ദ് എന്തോ വെച്ചെന്റെ തലയ്ക്കടിച്ചു. തുടർന്നവൻ വേദയോട് രക്ഷപ്പെടാൻ പറഞ്ഞു .അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു.”
“വേദയേയും അരവിന്ദിനേയും ഇനി കണ്ടാൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?”
“അതെന്തു ചോദ്യമാ സാറേ,ജന്മത്ത് മറക്കാൻ പറ്റുമോ അവരെ.വേദയുടെ മുഖത്തൊരു കറുത്തപാടുണ്ട്.പോരാത്തതിന് കാലിന് ചെറിയ മുടന്തും “
എനിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു. എന്നേയും അരവിന്ദിനേയും ചൂണ്ടി പ്രശാന്ത് ചോദിച്ചു.
“ഇവരെ രണ്ടു പേരേയും അറിയുമോ?”
ഇല്ല എന്നർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു.
“ഇതാണ് വേദ പരമേശ്വറും ,അരവിന്ദും. നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാവാം.”
“ഇതെങ്ങനെ ശരിയാവും? ഇവരല്ല അവിടെ വന്നവർ. അവരാണ് യഥാർത്ഥ അരവിന്ദും വേദപരമേശ്വറും “
ക്യാമറ ഓഫാക്കി പ്രശാന്ത് എഴുന്നേറ്റു.വാസുദേവൻ അപ്പോഴും പിറുപിറുക്കുന്നുണ്ടായിരുന്നു.
പിന്നീട് പോയത് മോർച്ചറിയുടെ ഭാഗത്തേയ്ക്കാണ്. അവിടെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ഒരു സിഗരറ്റ് കുറ്റി കണ്ടു.സജീവിന്റെ മുറിയിലും സുനിതയുടെ മുറിയിലും കണ്ട അതേ ബ്രാൻഡ് .
അലോഷ്യസ് തന്ന ഫോണിൽ ഒരു മെസ്സേജ്
“വേദയുടെ വീട്ടിനകത്ത് രണ്ട് പേർ കയറിയിട്ടുണ്ട് എത്രയും വേഗം വരിക. ഈ Msg തൽക്കാലം അരവി കാണണ്ട.”
പക്ഷേ അരവിയുടെ മുഖമാകെ മാറിയിരുന്നു. തിരികെയുള്ള യാത്രയിൽ അരവിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ. എവിടെയോ ഒരു അക്ഷരത്തെറ്റുണ്ട്. ഭാഗ്യവശാൽ അരവിക്ക് ഒരു കോൾ വന്നു. തെല്ലുമാറി നിന്ന് ശബ്ദം താഴ്ത്തി അവൻ സംസാരിച്ചു.
“എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് നിങ്ങൾ വിട്ടോളൂ”
ഉർവ്വശി ശാപം ഉപകാരപ്രദമെന്ന പോലെ അവന്റെ വാക്കുകൾ.അരവിയെ അവിടെ വിട്ട് ഞങ്ങൾ യാത്ര തുടർന്നു.
“സർ ഇന്നലെ റിസപ്ഷനിൽ വെച്ച് സിസ്റ്റർ എമിലിനോട് മോർച്ചറിയിലേക്കുള്ള വഴി ചോദിച്ചത് അരവിന്ദ് തന്നെയാണ്. പക്ഷേ സജീവിന്റെ മൃതദേഹം കടത്തിയത് അരവിനാണെന്നു തെറ്റിദ്ധരിപ്പിച്ചതാണ്. മുഖത്ത് പാടുള്ള നടക്കുമ്പോൾ മുടന്തുള്ള ഒരു സ്ത്രീയാണ് വേദയുടെ വേഷം “
അലോഷ്യസ് ചിന്തയിലാണ്ടു.