സുഖമാണോ എന്നും ചോദിക്കുന്നില്ല. അച്ഛന്റെ വേദന എനിക്ക് മനസ്സിലാകും…ഒരുപക്ഷേ എനിക്ക് മാത്രം
ഒരു നിമിഷമെങ്കിലും ആയിരം രാവിന്റെ അനുഭൂതിയാണെന്റെ അച്ഛനെ വേർപ്പെട്ട രാവെനിക്ക്…
എന്റെ പൊന്നേ..,എന്ന് വിളിക്കാമോയെന്നറിയില്ല.
എങ്കിലും വിളിച്ചു പോവുന്നുവെന്നാത്മ സ്നേഹത്തിൽ…
നോവിൻ ചില്ലയിൽ പൂത്ത ചെത്തിപ്പൂചോപ്പാണെന്റെ പൊന്ന്.
അച്ഛനറിയില്ല, ഞാനെത്ര രാവുറങ്ങിയെന്ന്…
എന്റെ മുത്തിനറിയില്ല, ഞാനെത്ര കണ്ണീർ വാർത്തെന്ന്..
പൊട്ടിയ നെഞ്ചുമായ് അച്ഛനുവേണ്ടി നടന്നുതളർന്ന പെണ്ണാണ് ഞാൻ. മറുകര തേടി കണ്ണീർക്കയത്തിൽ തുഴഞ്ഞുതളർന്ന അച്ഛന്റെ പെണ്ണാണ് ഞാൻ.
എന്റെ സ്വന്തമെന്ന നിനവിൽ പിടയ്ക്കുന്ന മനസ്സുമായ് കാത്തിരിക്കാം ഞാൻ.
നമുക്കീ നാട് വേണ്ട സ്വത്തേ,
ദൂരെനാട്ടിൽ ജീവന്റെ പാതിയെ മാറോട് ചേർത്തൊരുനാളെങ്കിലും ഉറങ്ങാതിരിക്കണം.
പറയുന്നത് അവിവേകമാണെങ്കിലെന്റെ ജീവൻ പൊറുക്കുമാറാകണം..,ഗൗതമിക്കൊരുത്തൻ മാല ചാർത്തുന്നെങ്കിൽ അതെന്റെ മനസ്സിൽ പ്രണയത്തിന്റെ ചൂടുപകർന്ന സ്വപ്നദേവനായിരിക്കും.
ആ മഞ്ഞച്ചരടിൽ കൊരുക്കാനഭിനിവേശം.
നമ്മളൊന്നിച്ചുള്ള നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കും.
നമ്മൾ മാത്രമുള്ള പുതിയ ലോകത്തിനായ് കാത്തിരിക്കും.
അതിന് കഴിഞ്ഞില്ലെങ്കിൽ, നമ്മളൊന്നിച്ച് പ്രാണൻ വെടിഞ്ഞ് മരണത്തിലുമൊന്നായ് ലോകത്തിനെ തോൽപ്പിക്കാം…
പ്രിയനേ…ഞാൻ കാത്തിരിക്കും.
ഒത്തിരി സ്നേഹത്തോടെ, ഒരൊത്തിരി പ്രണയത്തോടെ,
@ഗൗതമി സഹദേവൻ.
സഹദേവൻ കവിളിലൂടൊഴുകിയ കണ്ണുനീർ തുടച്ച് നടന്ന് നീങ്ങി. ശൂന്യമായിരുന്ന മനസ്സിൽ മോഹം നിറച്ച് ആ വരികൾ അയാളെ ആഴത്തിൽ സ്പർശിച്ചു. എത്രതവണ വായിച്ചുവെന്നറിയില്ല. വായിക്കുമ്പോഴൊക്കെ ചുടുനീർത്തുള്ളി ഒഴുകിക്കൊണ്ടിരുന്നു. അത്രയ്ക്ക് മാസ്മരികമായ എഴുത്ത്! ഗൗതമിയുടെ ഒരു കവിതയും ഒരാരാധകനും ഇത്രയധികം തവണ വായിച്ചിട്ടുണ്ടാവില്ല.