ഒന്നിനും ആരും കൂട്ടില്ലാത്ത ഇതുപോലെ ഒറ്റപ്പെട്ടൊരു കാലം അവൾക്കുണ്ടായിട്ടില്ല…കുടുംബത്തിലും, സമൂഹത്തിലും. എന്തിന് ഈ ലോകത്ത് തനിക്ക് വേണ്ടി അച്ഛൻ മാത്രമേയുള്ളു എന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.
ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരും വേണ്ടെനിക്കിനി ജീവിതത്തിൽ.
വക്കീലാവശ്യപ്പെട്ടതനുസരിച്ച് സഹദേവന്റെ ചെക്ക്ബുക്കുമായി അവൾ ചാവക്കാട്ടേയ്ക്ക് യാത്രയായി. സബ്ജയിലിലെ രജിസ്റ്ററിൽ ഒപ്പ് വെച്ച അവൾ സഹദേവനായി കാത്തുനിന്നു.
സഹദേവനെ കോടതിയിൽ വച്ച് കണ്ടിരുന്നെങ്കിലും ഒന്ന് മിണ്ടാനായി കൊതിച്ചെത്ര നാളായി… സഹദേവൻ ചെക്കൊപ്പിട്ടു കഴിഞ്ഞ് അവളെ ആശ്വസിപ്പിച്ചു.
‘ഇതെങ്ങന്യാ ഇവര് വായിച്ചിട്ടാ അച്ഛന് കിട്ട്വാ?”
അവൾ പിടയ്ക്കുന്ന ഹൃദയത്തോടെ ഒഴുകുന്ന കണ്ണുനീർ തുടച്ച് കയ്യിലിരുന്ന കത്ത് ചുരുട്ടി അയാളെ കാണിച്ച് പതിഞ്ഞ സ്വരത്തിൽ മിഴിഞ്ഞു.
“ഹ്ം മോള് പുറത്തിറങ്ങി ജയിലിന്റെ ഇടത് വശത്തായി പന നിൽക്കുന്നില്ലേ? അവിടുന്ന് ഒരു കല്ലിൽ ചുരുട്ടി അകത്തേയ്ക്കെറിയ്.” അയാൾ സമയം തീരുന്നതിന് മുൻപ് എല്ലാം പറഞ്ഞൊപ്പിച്ച് അകത്തേയ്ക്ക് യാത്രയാവുന്നതും നോക്കി യാത്രയായി.
പുറത്തിറങ്ങിയ നിഷിത ജയിലിന്റെ ഇടത് വശത്ത് വന്ന് എഴുത്ത് കല്ലിൽ പൊതിഞ്ഞ് അപ്പുറത്തേയ്ക്കെറിഞ്ഞ് യാത്രയായി. ഈശ്വരാ അച്ഛന്റെ കയ്യിൽത്തന്നെ കിട്ടിയാൽ മതിയായിരുന്നു.
ഉച്ചയ്ക്ക് ശേഷം എല്ലാവരും പുറത്തിറങ്ങിയതിനൊപ്പം സഹദേവൻ കല്ലിൽ ചുരുട്ടിയ എഴുത്ത് കണ്ടുപിടിച്ച് തണലിൽ മലർന്ന് കിടന്ന് തുറന്നു. അതൊരു വെറും കത്തായിരുന്നില്ല, ഒരു പ്രണലേഖനം തന്നെയായിരുന്നു….യഥാർത്ഥ പ്രണയലേഖനം.
അയാൾ ആകാംക്ഷയോടെ അത് വായിച്ചു,
പ്രിയപ്പെട്ട അച്ഛാ,
അങ്ങിനെയിനി വിളിക്കാമോ എന്നെനിക്കറിയില്ലയെങ്കിലും ശീലിച്ചുപോയി…