അവളൊന്നും മിണ്ടാതെ സുഹറയ്ക്കൊപ്പം നടന്ന് വീടെത്തിയപ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
സുഹറ ഓടിപ്പോയി ഫോണെടുത്ത് അവളുടെ അപ്പഴത്തെ അവസ്ഥ ചുരുക്കിപ്പറഞ്ഞു.
“പോടവ്ടുന്ന്”
അപ്പുറത്ത് നിന്ന് എന്തോ കളിയാക്കൽ വന്നിട്ടുണ്ടാവുമെന്ന് ഷജ്നയ്ക്കും മനസ്സിലായി.
ഷജ്ന ഫോൺ വാങ്ങി ഒന്ന് സംസാരിച്ചെന്ന് വരുത്തി മുറിയിൽ പോയി കതകടച്ച് കിടന്നു.
“മഗ്’രിബിന്റെ നേരായിട്ടും കിടന്നുറങ്ങല്ലേ എണീക്ക് ഷാജൂ”
നന്നായുറങ്ങിയ ഷജ്നയ്ക്ക് സങ്കടം കുറഞ്ഞുവെന്ന് തോന്നി.
“അള്ളാ” അവൾ ക്ലോക്കിൽ നോക്കി അസർ ഖളാആയിട്ടില്ല.
അവൾ പെട്ടെന്നെണീറ്റ് വുളു എടുക്കുമ്പോഴാണ് ദേവികയുമായി കുറച്ച് മുൻപ് നടന്നത് മനസ്സിൽ വന്നത്.
അവളത് നിർത്തി പെട്ടെന്ന് തന്നെ മൂന്ന് വട്ടം നിയ്യത്ത് വെച്ച് കുളിച്ചിറങ്ങുമ്പോഴേക്കും ബാങ്ക് വിളിച്ചിരുന്നു.
രണ്ട് വക്ത് നിസ്ക്കാരവും ഒന്നിച്ച് നിർവ്വഹിച്ച് അവൾ ഉമ്മച്ചിയുണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഒരാശ്വാസം തോന്നി.
“ദേവിക വിളിച്ചിരുന്നു…നല്ല വിഷമണ്ടോൾക്ക്..നീ എണീറ്റാൽ വിളിക്കാൻ പറഞ്ഞിട്ട്ണ്ട്”
അവളെണീറ്റ് ദേവികയ്ക്ക് ഫോൺ ചെയ്തു.
“ഹെലോ”
“ഷജ്നാ”
“ഉം..”
“അമ്മയ്ക്കെന്തോ സംശയമുണ്ട് ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു”
“എന്താ പറഞ്ഞേ”?
“ഞങ്ങള് ഒന്നും രണ്ടും പറഞ്ഞ് പിടിവലി നടന്നപ്പോ ആയതാവും..അല്ലാതെ ഉമ്മച്ചിക്കുട്ടിക്ക് ഞാൻ കുറി വരച്ച് കൊടുത്തതൊന്നും അല്ല”
” ന്ന്ട്ട് അമ്മെന്താ പറഞ്ഞേ?”