സുകുമാരൻ : സിമ്പതി ഒന്നുമില്ല. ഞാൻ അറിയാവുന്നത് പറഞ്ഞു എന്നെ ഉള്ളു. സാർ പോയി കണ്ട് നോക്ക്. അവരുടെ വീടല്ലാതെ ഒരു വീട് പോലും ഇല്ല ആ പരിസരത്ത്. കാട് വെട്ടി തളിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ.
ജോസഫ് : താൻ ആ സ്കെച്ച് എടുക്കു… എന്തെലും പറ്റുമെങ്കിൽ ചെയ്തു കൊടുക്കാം. എനിക്കും ഒരു ഫാം പൂട്ടിക്കാൻ തീരെ താല്പര്യമില്ല.
സുകു വേഗം ഫയൽ എടുത്തു കൊടുത്തു.
ജോസഫ് : പിന്നെ ഞാൻ ഇ സ്ഥലം നോക്കി കഴിഞ്ഞാൽ അത് വഴി നാട്ടിൽ പോവും. തിങ്കളാഴ്ച പതിവ് പോലെ പതിനൊന്ന് മണിയാവും വരാൻ. താൻ കാര്യങ്ങൾ എല്ലാം നോക്കിക്കോണം. എന്തേലും ആവശ്യമുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചാൽ മതി. ആരെങ്കിലും ചോദിച്ചാൽ ബ്ലോക്ക് ഓഫീസിൽ പോയി എന്ന് പറഞ്ഞാൽ മതി.
സുകുമാരൻ : ഇ ഓണം കേറാ മൂലയിൽ ആര് വരാനാ… സാർ ധൈര്യമായി നാട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞു വന്നാലും ഒരു കുഴപ്പവുമില്ല.
ജോസഫ് : ഒന്ന് പോടോ… ജോലിയിൽ ഒരു തട്ടിപ്പും ഞാൻ കാണിക്കില്ല.
ജോസഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഒരു കൈയിൽ ഫയലും മറ്റേ കൈയിൽ ചെറിയ ബേഗുമായി ജോസഫ് ഇറങ്ങി വരുമ്പോൾ ഷേർലി പഞ്ചായത്തു ഓഫീസിൻറെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു.
ഷേർലി : ബേഗ് ഇങ്ങു താ സാറെ… ഞാൻ പിടിച്ചോളാം.
ജോസഫ് : വേണ്ട വേണ്ട എനിക്ക് പിടിക്കാവുന്നതേ ഉള്ളു. വണ്ടി എവിടെ?
ഷേർലി : പുറത്തുണ്ട് സാറേ… ജീപ്പാണ്. കാർ നമ്മുടെ അങ്ങോട്ട് വരെ ചെല്ലില്ല. അതാ…
ജോസഫ് : അതൊന്നും സാരമില്ല. ഇവിടുത്തെ ഡ്രൈവർ സുഖമില്ലാതെ അവധിയിലായത് കൊണ്ട. അല്ലെങ്കിൽ ഞാൻ നിങളെ ബുദ്ധിമുട്ടിക്കില്ലാരുന്നു.
ഷേർലി : ഒരു ബുദ്ധിമുട്ടും ഇല്ല സാറേ… സാർ വരാന്നു പറഞ്ഞത് തന്നെ വലിയ കാര്യം.
ജീപ്പിൽ കയറി യാത്ര തുടങ്ങി.
ജോസഫ് : സ്ഥലം നോക്കാൻ നേരെത്തെ ഞാൻ ഒരാളെ അങ്ങോട്ട് വിട്ടിരുന്നെല്ലോ? പുള്ളി എഴുതിയ റിപ്പോർട്ട് പ്രകാരം നിങ്ങൾക്ക് ഫാം നടത്താൻ അനുമതി തരാൻ കഴിയില്ല. എങ്കിലും ഞാൻ നോക്കി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു തരാം.
ഷേർലി : വലിയ ഉപകാരമാവും സാറെ… അന്ന് വന്ന സാർ കുറെ ഇല്ലാത്ത കാര്യങ്ങൾ എഴുതിയതാവും. അത് പരാതി തന്ന അയൽവാസിയുടെ ബന്ധുവാണ്.
ജോസഫ് : ഹമ്… ഞാൻ നോക്കട്ടെ…
കുണ്ടും കുഴിയുമുള്ള മൺപാതയിലൂടെ ചെന്ന് ജീപ്പ് ഒരു ഇടവഴിയിൽ നിന്നു.