ജയേട്ടനത് പറയാം…ഇവിടെക്കിടന്നു ഞാൻ അനുഭവിക്കുന്ന ടെൻഷൻ വല്ലതും ജയേട്ടനറിയാമോ? ഒന്നല്ല രണ്ടു പേരെ ആണ് പഠിപ്പിക്കേണ്ടത്….അവർ സ്കൂളിൽ പോകുന്ന നേരത്തത്രയും ഞാൻ അവരുടെ തലേ ദിവസത്തെ സംശയങ്ങൾ ഡിക്ഷ്ണറിയും മറ്റും നോക്കി പേടിച്ചിട്ടു ഞാൻ അവരുടെ സംശയം തീർക്കുന്നെ… (തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണെന്നോർക്കണം…. അന്ന് കാലത്തു ഈ ഇന്റർനെറ്റും ഗൂഗിളുമൊന്നും ഇല്ലല്ലോ..)
ചേച്ചി തുടർന്നു…ഇതിനിടയിൽ എനിക്ക് തുണി അലക്കണം. നിങ്ങൾക്കെല്ലാം വേണ്ട ഭക്ഷണം ഉണ്ടാക്കണം…അതും ഓരോരുത്തർക്കും ഓരോ തരം….ഇതെല്ലം കഴിഞ്ഞ് ഞാൻ ഉച്ചക്കൊന്നു ഉറങ്ങാറുണ്ടായിരുന്നതാ… അതും കുളമായിക്കിട്ടി…
അതിനിപ്പോ എന്ത് വേണമെന്നാ നീ പറയുന്നേ..?
അപ്പുവിനെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം.. പക്ഷെ മോനുവിനെ…. അവന്റെ സബ്‌ജക്‌ട് എല്ലാം ഭയങ്കര കട്ടിയാ…അവന്റെ കാര്യം ചേട്ടൻ ഒന്ന് നോക്ക്.
അത് കേട്ട് അസഹ്യതയോടെ ജയശങ്കർ തല മാന്തി…എന്നിട്ട് പറഞ്ഞു – പകലു മുഴുവൻ ഈ പഠിപ്പിച്ചു പഠിപ്പിച്ചും കോളജ് പിള്ളേരുടെ തറുതല കെട്ടും എന്റെ തല പെരുത്തിരിക്കുകയാ… നീ ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ…
ഇത്തരം സംഭാഷണങ്ങൾ എന്നും വൈകുന്നേരം വീട്ടിൽ പതിവായപ്പോൾ അവർ മൂത്ത മകന് റ്റ്യൂഷന് ഏർപ്പെടുത്താൻ തീരുമാനിച്ചു. പക്ഷെ ചോയ്സ് സ്കൂളിലെ കുട്ടിക്കാണെന്നു പറഞ്ഞപ്പോൾ മിക്ക റ്റ്യൂഷന് സെന്ററുകാരും മടി കാണിച്ചു. ഒന്നാമത് ചോയ്‌സിൽ പഠിക്കുന്ന കുട്ടികൾ കുറവാണ്. അത് കൊണ്ട് ഒരാൾക്ക് മാത്രമായി റ്റ്യുഷൻ കൊടുക്കാൻ എല്ലാവരും മടി കാണിച്ചു. മാത്രമല്ല പ്രാഞ്ചിയേട്ടൻ സിനിമയിലെ ജഗതിയുടെ റ്റ്യുഷൻമാസ്റ്റർ കഥാപാത്രത്തെപ്പോലെ(അന്ന് സിനിമ ഇറങ്ങിയിട്ടില്ല… എങ്കിലും) തങ്ങളുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനക്കുറവ് എന്തിനീ കുട്ടികളുടെ മുൻപിൽ വെളിപ്പെടുത്തണം എന്നവർ കരുതിക്കാണും…
ഹൈമേച്ചിയുടെ വീട്ടിൽ സമാധാനക്കേട് കൂടിക്കൂടി വന്നു. കുട്ടികളെ ആ സ്കൂളിൽ നിന്ന് മാറ്റണം എന്നു വരെ പറഞ്ഞു ഹൈമചേച്ചി.
ജയശങ്കർ സാറാണെങ്കിൽ കൊണ്ടു പിടിച്ചുള്ള അന്വേഷണത്തിലാണ് മകനൊരു റ്റ്യുഷൻ തരപ്പെടുത്താൻ. ഇപ്പോൾ അദ്ദേഹമാണ് മൂത്ത മകന്റെ കാര്യം നോക്കുന്നത്. തന്റെ പതിവ് പരിപാടികളൊക്കെ മുടങ്ങിയതിൽ ആളസ്വസ്ഥനാണ്. അതിന്റെ മാറ്റം അങ്ങേരുടെ ജോലിയിലും കണ്ടു തുടങ്ങി.