“എന്താണ് ജോലി?”
” ഞാൻ വിഷൻമീഡിയാ ചാനലിൽ വർക്ക് ചെയ്യുന്നു.”
എല്ലാം അവർ എഴുതിയെടുക്കുന്നുണ്ടായിരുന്നു.
“ഈ സ്ത്രീയ്ക്ക് ബന്ധുക്കളാരാ ഉള്ളത്? ”
അകന്ന ബന്ധത്തിൽ ഒരു ചേട്ടത്തിയുണ്ട്, അവർ ഭർത്താവുമൊന്നിച്ച് കളമശ്ശേരിയിലാണ് താമസം. ”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയപ്പോഴും ഞാനവിടെ തന്നെ നിൽക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞപ്പോൾ എസ് ഐ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷന്റെ മുൻപിൽ സുനിതയുടെ അകന്ന ബന്ധുവും ഭർത്താവും ഉണ്ടായിരുന്നു. എതിരെയുള്ള സീറ്റെനിക്ക് ഇരിക്കാൻ ചൂണ്ടിക്കാണിച്ചതിന് ശേഷം സതീന്ദ്രൻ എസ്ഐ തുടങ്ങി.
” കഴുത്തിൽ മാരകമായ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണമെന്ന് തോന്നുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്നു തോന്നിയതിനാലാണ് ഇപ്പോൾ മിസ് വേദയെ വിളിപ്പിച്ചത്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”
” എന്റെറിവിൽ ശത്രുക്കളാരുമില്ല സർ,”
” അവരുടെ ഭർത്താവ്?”
പേപ്പർ വെയ്റ്റിൽ മുറുക്കി പിടിച്ചു കൊണ്ടാണയാൾ ചോദിച്ചത്.
” കുറേ വർഷങ്ങൾക്കു മുന്നേ മരിച്ചു പോയതായിട്ടാണറിവ്. ”
“കുറച്ചു പ്രശ്നമാണല്ലോ വേദ. കഴിഞ്ഞ മാസം 17 ന് ഫോർട്ട് കൊച്ചിയിൽ കാഴ്ചയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മരിക്കുകയുണ്ടായി. ഒരു സൈനബ, അവരും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്. പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോ രണ്ടാമത്തെ കേസാണ്, രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.”
” ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം സർ.”
ഞാൻ അങ്ങോട്ട് കയറി പറഞ്ഞു.
” ഇടയ്ക്ക് ഞാൻ വിളിക്കുമ്പോൾ വരേണ്ടി വരും ഇതുപോലെ ”
” വരാം”
” എങ്കിൽ ശരി വേദ പോയ്ക്കോളൂ. ബോഡി ഇന്ന് കിട്ടാൻ സാദ്ധ്യത കുറവാണ് ,ഡോക്ടർ ലീവിലാണ്. പോസ്റ്റ്മോർട്ടം നാളെ രാവിലെയെ നടക്കൂ..”
പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.