ഞാൻ മറുപടി പറഞ്ഞില്ല. അവൻ തന്നെയാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഞാൻ സിഗരറ്റ് കുറ്റി അവനെ ഏൽപിച്ചു.
എന്താണെന്ന അർത്ഥത്തിലവനെന്നെ നോക്കി.
” എന്റെ മുറിയിൽ നിന്നു കിട്ടിയതാണ്.ഇതേ ബ്രാൻഡ് ഞാൻ സജീവിന്റെ ഫ്ലാറ്റിലും കണ്ടിട്ടുണ്ട്. ”
“വേദ നീ പറഞ്ഞു വരുന്നത്?”
“യെസ് അതു തന്നെ.സജീവിന്റെ കൊലപാതകികൾ തന്നെയാണ് എനിക്ക് പിന്നിലും.അവർ വന്നത് നമ്മുടെ കൈയിലുള്ള ചില തെളിവുകൾക്കാണ്. അവയൊന്നും അവർക്കീ വീട്ടിൽ നിന്നും കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ് കാരണം അവയെല്ലാം എന്റെ ലാപ്ടോപിലാണ്.”
” എന്നിട്ട് ലാപെവിടെ? ”
” അത് കാറിൽ കിടക്കകയാ. കാറാണെങ്കിൽ സാമുവൽ സാറിന്റെ വീട്ടിൽ,…..”
സംസാരിച്ചിരിക്കെ സ്റ്റേഷനീന്ന് രണ്ട് മൂന്ന് പോലീസുകാർക്കൊപ്പം സ്ഥലം എസ്ഐ ജെയിംസ് ജോർജ്ജ് വന്നു.
വിശദമായ തിരച്ചിലുകളും മറ്റും കഴിഞ്ഞ ശേഷം എന്നോടായി ചോദിച്ചു.
“ആഭരണങ്ങളോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ പോയിട്ടുണ്ടോ?”
ഞാനും അപ്പോഴാണ് അതേപറ്റി ചിന്തിച്ചത്.
“അച്ഛന്റെ മുറിയിലെ അലമാരയിൽ രണ്ട് ഡയമണ്ട് സ്റ്റഡുകളും അമ്മയുടെ താലിമാലയുമുണ്ടായിരുന്നു.”
എസ് ഐ പോലീസുകാരനു നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.
അയാൾ അച്ഛന്റെ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ അയാളുടെ കൈയിൽ ചെറിയ ജ്വല്ലറി ബോക്സിൽ അമ്മയുടെ മാലയും സ്റ്റഡും ഉണ്ടായിരുന്നു.
” അപ്പോൾ മോഷണമല്ല. നിങ്ങൾക്ക് വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ശത്രുക്കളാരെങ്കിലും ഉണ്ടോ?”
“ഇല്ല ”
അങ്ങനെ പറയാനാണ് തോന്നിയത്.തുടർന്ന് രാത്രി അരങ്ങേറിയ സംഭവവും പറഞ്ഞപ്പോൾ അവർ ടെറസിൽ പോയി നോക്കി.
അന്വേഷിക്കാമെന്ന ഉറപ്പിൽ പോലീസുകാർ പോയി. പിന്നാലെ അരവിയും
വീടിന്റെ ലോക്കുകൾ ഒന്നും പൊളിക്കാതെയാണ് അകത്ത് കടന്നത്. അതും ഡോർ തുറന്ന് .അച്ഛന്റെ റൂമിന്റെ കീ വെക്കുന്നത് എന്റെ റൂമിലെ ചുവരിൽ വെച്ച ഫ്ലവർ സ്റ്റാന്റിന്റെ ചെറിയ അറയിലാണ്.അത് തുറക്കണമെങ്കിൽ നമ്പർ ലോക്കാണ്.അത് പോലും സമർത്ഥമായി തുറന്നിരിക്കുന്നു.