തുടർന്നുള്ള ദിവസങ്ങളിൽ ഇല കൊഴിയുന്നത് പോലെ ആ ഹോസ്റ്റലിലെ ഓരോ ജോലിക്കാരായി കൊഴിഞ്ഞു പോവാൻ തുടങ്ങി. പലരും മുറുമുറുത്തു കൊണ്ടാണ് ഇറങ്ങിപ്പോയത് . രോഹിണിയുടെ ആയിയാകട്ടെ ഗോവണിപ്പടികൾ കയറുമ്പോൾ വരുന്ന തലചുറ്റലുകളും, ശരീര വേദനയും, ചർദ്ദിയുമൊന്നും വകവയ്ക്കാതെ ഒരു യന്ത്രം കണക്കെ ഹോസ്റ്റലിലെ എല്ലാ ജോലികളും ചെയ്തു പോന്നു.
രോഹിണി പതിവുപോലെ എല്ലാ മുറികളിലും കയറി അവൾ പഠിച്ച മലയാളത്തിലെല്ലാവരോടും സംസാരിച്ചു . ഞാൻ അവൾക്കു ക്രയോൺസും ഒരു കരടിപ്പാവയും വാങ്ങിച്ചു കൊടുത്തു . ആ ക്രയോൺസുപയോഗിച്ച് അവൾ എന്റെ മുറിയുടെ ചുമരിൽ രണ്ടു വട്ടങ്ങൾ വരച്ചു. ഒന്ന് വലുതും പിന്നെയൊന്ന് ചെറുതും . അതിനുചുറ്റും മുടിയിഴകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കുറെ വരകളും വരച്ചു. പിന്നെ രണ്ടു കണ്ണുകളും വലിയൊരു ചിരിയും വരച്ചിട്ടു എന്നോട് പറഞ്ഞു
” ഇത് ദിദി.. ഇത് ഞാൻ”.
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ജോലി ആവശ്യത്തിനായി ഒരു മാസത്തേക്ക് എനിക്ക് വിദേശത്തേക്ക് പോവേണ്ടി വന്നത് . എല്ലാം വളരെ പെട്ടന്നായപ്പോൾ പിന്നെയൊന്നിനും സമയമില്ലാതായി . സാധനങ്ങളൊക്കെ ധൃതിയിൽ പായ്ക്ക് ചെയ്തു പിറ്റേന്നു വെളുപ്പിന് എയർപോർട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോൾ രോഹിണിയുടെ ആയി പറഞ്ഞു,
“അവൾക്കു വലിയ വിഷമമാവും. അവളോട് പറയാതെ പോയാൽ”.
പറഞ്ഞാൽ അവൾ വലിയ വായിൽ കരയാൻ തുടങ്ങും. പോവാൻ സമ്മതിക്കുകയുമില്ല . പിന്നെ അതെനിക്ക് വല്ലാത്ത വിഷമമാവുകയും ചെയ്യും.
” ദീദി എവിടെ എന്നവൾ ചോദിച്ചാൽ ഓഫീസിലാണെന്ന് പറഞ്ഞാൽ മതി.. കുറച്ചു ദിവസം കഴിഞ്ഞാൽ അവൾ ചിലപ്പോൾ എന്നെ മറന്നു എന്നുതന്നെ വരും. ചെറിയ കുട്ടിയല്ലേ ? “
ഞാൻ പറഞ്ഞു.
പോകുന്നതിനു മുൻപ് ബാഗിൽ നിന്ന് ഞാൻ ഒരു ‘ഹിന്ദി അക്ഷരമാല’ പുസ്‌തകം എടുത്തു രോഹിണിയുടെ ആയിക്കു കൊടുത്തു.
“രോഹിണി ഇപ്പോൾ ഒരുവിധം നന്നായി ഹിന്ദി എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും അവളെയെന്നും എഴുതിപ്പിക്കണം. ഈ പുസ്‌തകത്തിലെ അഞ്ചാറ് വാക്കുകൾ എന്നും എഴുതാൻ കൊടുത്താൽ മതി, അവൾ എഴുതിക്കോളും.”