ഞാൻ റൂമിൽ ചെന്ന് പേഴ്സെടുത്ത് മലത്തി നോക്കി. അതീന്നൊരു പാറ്റ പറന്ന് പോയി. ഇരുനൂറ്റിയമ്പത് രൂപയുണ്ട് ആകെ. ആ എന്തേലും അവട്ടെ. രണ്ട്കുപ്പി കള്ള് വാങ്ങികൊടുക്കാ. ഞാനത് തിരുമ്പി ഷർട്ടിൻ്റെ പോക്കറ്റിൽ വച്ച്. പോയി മേല് കഴുകിവന്ന് ഷർട്ടെടുത്തിട്ട് നടന്നു.
ഇപ്പോ വരാംന്ന് അച്ഛനേട് പറഞ്ഞ് അരമതിലിൽ ഇരുന്ന് കുട്ടികളെ കളിപ്പിക്കുന്ന മീനാക്ഷിയോട്, തലകൊണ്ട് ഇപ്പെ വരാം ന്ന് ആംഗ്യം കാട്ടി,
ഉമ്മറത്തിൻ്റെ പടിയിറങ്ങി മുറ്റത്തേക്കിറങ്ങി നടന്നു. മഴയൊന്ന് തൂളി നിൽപ്പാണ്.
നടക്കുമ്പോൾ വെറുതെ നെഞ്ചിൽ കൈവച്ചപ്പോൾ പോക്കറ്റിനൊരു കനം. ഇരുന്നൂറ്റമ്പത് രൂപക്ക് ഇത്ര കനമോ ചുളിഞ്ഞ് ഇരിക്കാവും. ഞാൻ അത് നിവർത്താൻ പുറത്തെടുത്തപ്പോളുണ്ട് ഇരുന്നൂമ്പത്ത് പെറ്റ് പെരുകി രണ്ടായിരത്തിൻ്റെ രണ്ട്നോട്ട് ഒപ്പമിരിക്കുന്നു. ഞാൻ ഇതെന്ത് കഥയെന്ന് തലചൊറിഞ്ഞ് ഉമ്മറത്തേക്കു നോക്കി, ഇതുകണ്ട മീനാക്ഷി പതറി, പന്തംകണ്ട പെരുച്ചാഴിയെപോലെ, ചെറുതിനേം എടുത്തു ഉള്ളിലേക്കോടി. ഇതിവളെങ്ങനെ അറിഞ്ഞു, ഞാൻ കാശില്ലാതെ മൂഞ്ചിതെറ്റിയിരുപ്പാണെന്ന്.
അതെന്ത് മാജിക്കാവോ. ഞാൻ വീണ്ടും തലചൊറിഞ്ഞു. മാജിക്കൊന്നും ആവില്ല ഡ്രസ്സ് അവള് കഴുക്കൻ എടുത്തിട്ടുണ്ട്. അപ്പൊ പേഴ്‌സ് എടുത്ത് നോക്കി കാണും?. ഈശ്വരാ… എന്റെ ശോകാഅവസ്ഥ മനസ്സിലായിക്കാണും. പിന്നെ അജു വിളിച്ചതു കണ്ടതല്ലെ കുപ്പിപൊട്ടുമെന്ന് അവൾക്ക് ഒറപ്പാണ്. ആഹാ ഭർത്താവിന് കുപ്പിപൊട്ടിക്കാൻ കാശ് പോക്കറ്റിവച്ച് ഒന്നു പറയാതെ പോകുന്ന ഭാര്യ. എത്ര നല്ല ഭാര്യ. ഇത്രയും നല്ല ഭാര്യ എനിക്കുണ്ടെന്ന് കേട്ടാൽ, എന്നെ തല്ലി ബോധം കെടുത്തി ഇവളെ തട്ടികൊണ്ട് പോകാൻ വരെ സാധ്യതയുണ്ട്. ഈ കാര്യം അറിയാതെ പോലും ആരോടും പറയണ്ട. ഞാൻ നടക്കുന്നതിനിടയിൽ ചിരിയോടെ മനസ്സിലോർത്തു.
പെട്ടന്ന് മനസ്സിൽ മറ്റൊരു വെള്ളിമിന്നൽ മിന്നി. അപ്പൊ അവളതും കണ്ടിട്ടുണ്ടാവും. അന്നു കോളേജി പോയപ്പോൾ അവളറിയാതെ അതിൽ എടുത്തു വച്ച അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ. അത് അതിൽ വക്കണ്ടായിരുന്നു. ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും. ആകെ നാണക്കേടായി.