മക്കളേ…. പിന്നിൽ നിന്നും ഒരു ഇടറിയ തകർന്ന ശബ്ദം. ഗാംഭീരം ഏറെ കൈമോശം വന്നിട്ടുണ്ടെങ്കിലും ആ ശബ്ദം എനിക്കറിയാം, അച്ഛൻ…. തിരിഞ്ഞ് നോക്കാൻ മാത്രം ധൈര്യം കൈമുതൽ ഇല്ലെങ്കിലും നോക്കി. പരുഷമായ മുഖഭാവവും, വെട്ടിയൊതുക്കിയ വലിയ കൊമ്പൻ മീശയും, ചീകി നിവർത്തിയ മുടിയും, വടിപോലുള്ള വസ്ത്രങ്ങളും, വിരിഞ്ഞ നെഞ്ചും, തിളങ്ങുന്ന കണ്ണുകളും അവിടെ കണ്ടില്ല. പഴയ അച്ഛനേയല്ല. ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസ്സായിരിക്കുന്നു. തളർന്ന് കവിളൊട്ടി, പാറി പറന്ന മുടിയും , ചുവന്ന ചരൽവഴി പോലെ രക്തം അരിച്ച് കയറിയ മുഖത്ത് വളർന്ന താടിരോമങ്ങളും, കൂനികൂടിയ ഒരു രൂപം. അച്ഛനെ അങ്ങനെ കണ്ടപ്പോൾ നെഞ്ചിലെവിടെയൊക്കെയോ ഒരു വേദന. സ്നേഹം നമ്മുക്ക് നഗ്നനേത്രങ്ങളിൽ മനസ്സിലാക്കിയെടുക്കാവുന്നതിലും സൂക്ഷ്മമായ എന്തോ പരമാണുവാണ്, ലോകത്തെല്ലാം നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതിനാലാണ്.
ഒരാളില്ലാതാവുമ്പോൾ നമ്മുക്ക് ചുറ്റും അയാളുണ്ടാക്കിയെടുത്ത ഒരു മനോഹരലോകം കൂടിയില്ലാതാവുന്നു. പൂക്കളും പുഴകളും കാടും മലനിരകളും സുന്ദരസന്ധ്യകളും, ഞൊടിയിൽ ചാരമാകുന്നു. ആ ചാരത്തിൽ ചികയുന്ന പക്ഷികൾ നമ്മളെല്ലാം തുല്ല്യ ദുഃഖിതരാണ്. തുല്ല്യ ദുഃഖിതർ ലോകത്താകമാനം സമൻമാരാണ്. നമ്മുക്ക് ഭാഷയുണ്ട്. അതിൻ്റെ ലിപി കണ്ണുനീരാണ്.
മക്കളെ …. ആ വിളി പകുതിയൊരു തേങ്ങലായിരുന്നു. പെട്ടികരഞ്ഞ് കൊണ്ട് അച്ഛൻ കാലിടറി നിലത്തിരിക്കാൻപോയി. പെട്ടന്ന് ഉള്ളീന്നാരോ തള്ളിവിട്ടത്
പോലെ ഞാൻ ചെന്ന് താങ്ങിപിടിച്ചു. അലച്ച് കൊണ്ട് അച്ഛനെന്നെ മുറുക്കെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു. ആ ശരീരം ഇടക്കിടെ ഉൾകിടിലംകൊണ്ടെന്ന പോലെ വിറക്കുന്നുണ്ട്, എൻ്റെ വിരൽതുമ്പിൽ അശക്തമായ ആ ഹൃദയമിടിപ്പ് തൊട്ടറിയാം. വെട്ടിപിടിച്ചതെന്ന് കരുതിയതെല്ലാം അശേഷം തകർന്ന് നിലംപൊത്തിയ, നിസ്സാരനായ ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ്. ‘അച്ഛൻ കരയോ…?!!, ഇതെന്ത് മറിമായം. അമ്മയിതെങ്ങാൻ കണ്ടാൽ ഞാൻ കരയീച്ചൂന്നാവില്ലേ.’ ഈ കണ്ട ശക്തരുടെ ശക്തിയെല്ലാം ഒരുപക്ഷെ അവരെ ചുറ്റിയ അശക്തരായിരുന്നിരിക്കണം. ആകാശം കണ്ണ്തുറന്ന് ഒരു മഴതുള്ളി വന്നെൻ്റെ മുഖത്ത് പതിച്ചു. നിമിഷം പ്രതി പെറ്റ് പെരുകി അതൊരു പെരുമഴയായി.
അച്ഛൻ വേഗം ഞങ്ങളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു ഇപ്പോൾ ആ മുഖത്തൊരു ചിരിയുണ്ട്. ആരെയോ ചുറ്റിലും നോക്കിയത് കാണിച്ച് കൊടുക്കുന്നുണ്ട്.