“കണ്ട് പഠിക്ക്, പെൺപിള്ളേരായാൽ ഇങ്ങനെ വേണം…”
രുദ്ര് വൃന്ദയെ നോക്കി പറഞ്ഞു, അവളുടെ മുഖം വീർത്തു വന്നു, അത് കണ്ട് രുദ്ര് മേൽച്ചുണ്ട് കടിച്ച് ചിരിയടക്കി, വൃന്ദ കടുപ്പിച്ച നോട്ടം ഭൈരവിനും രുദ്രിനും നൽകിക്കൊണ്ട് പതിയെ പുറത്തേക്ക് പോയി,
വളരെ ഉത്സാഹത്തിൽ അവിടം ക്ലീൻ ചെയ്യുന്ന ശില്പയേക്കണ്ടു രുദ്രും ഭൈരവും ഊറിചിരിച്ചു.
വീർപ്പിച്ചു കെട്ടിയ മുഖവുമായി അടുക്കളയിലെത്തി സ്ലാബിൽ ചാരി നിന്നു,
“എന്താ ഉണ്ണിയേച്ചി… എന്ത് പറ്റി…”
കണ്ണൻ ചോദിച്ചു
“കുന്തം… അവനന്വേഷിക്കാൻ വന്നിരിക്കുന്നു…”
വൃന്ദ കണ്ണനോട് ചീറി
“ഈ ഉണ്ണിയേച്ചിക്കെന്താ…? എന്തിനാ എന്നോട് ചാടിക്കടിക്കാൻ വരുന്നേ…??”
“പോടാ അപ്രത്തേക്ക്…”
അവൾ വീണ്ടും അവനോട് ദേഷ്യപ്പെട്ടു
“വാ കുഞ്ഞി, അത് അവിടെ മോന്തേം വീർപ്പിച്ചിരിക്കട്ടെ… എനിക്കെന്താ…?”
കണ്ണൻ വൃന്ദയെ നോക്കിപ്പറഞ്ഞിട്ട്, കുഞ്ഞിയുടെ കൈ പിടിച്ച് പുറത്തേക്ക് പോയി
ശില്പ പോയപ്പോൾ ഭൈരവ് രുദ്രിനടുത്തേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി
“എന്താ നിന്റെ ഉദ്ദേശം…?”
ഭൈരവ് ചോദിച്ചു
അതുകേട്ട് രുദ്ര് ഒന്ന് ചിരിച്ചു
“എന്റെ പെണ്ണിന് അവൾക്ക് നഷ്ടപെട്ടത്, അതിൽ തിരികെ കൊടുക്കാൻ പറ്റുന്നവയെല്ലാം തിരികെ കൊടുക്കണം… അത്രേയുള്ളൂ…”
രുദ്ര് പറഞ്ഞു
“അതിനെന്തിനാ ഉണ്ണിമോളേ വഴക്ക് പറയുന്നത്…?”
“വഴക്ക് പറഞ്ഞതല്ല… ഇതൊരു പഴയ നാടൻ പ്രയോഗമാ.. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കൽ…”
“എന്ന് വച്ചാ…”
“എന്ന് വച്ചാൽ… ഉണ്ണിയുടെ സന്തോഷങ്ങളും സ്വപ്നങ്ങളും തട്ടിപ്പറിച്ചവർ തന്നെ അതെല്ലാം തിരികെ കൊടുക്കും… നീ നോക്കിക്കോ…? അതിന്റെ സാമ്പിൾ ഡോസാണ് ഇപ്പൊക്കണ്ടത്…”
രുദ്ര് പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു.
❀•••••••••••••••❀••••••••••••••❀
കയ്യിൽ ഒരു കപ്പ് കോഫിയുമായി തറവാട് മുറ്റത്തിരിക്കുന്ന വിശ്വനാഥന്റെ അരികിലേക്ക് രാജേന്ദ്രൻ വന്നു നിന്നു
“എന്താ അളിയാ ഒറ്റക്കിരുന്നാലോചിക്കുന്നത്…?”
രാജേന്ദ്രൻ ചോദിച്ചു
“ഒന്നുമില്ല അളിയനിരിക്ക്…”
മുന്നിലുള്ള കസേര ചൂണ്ടികാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു
ഒരു പുഞ്ചിരിയോടെ രാജേന്ദ്രൻ കസേരയിലിരുന്നു
“അളിയനെന്താ ചിന്തിച്ചിരുന്നേ…?”
രാജേന്ദ്രൻ വീണ്ടും ചോദിച്ചു
“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല… പഴയ കാര്യങ്ങൾ, ഓരോന്നാലോചിച്ചതാ…”
“എന്താ കാര്യം…?”
“പണ്ട് ചെയ്യാത്ത തെറ്റിന്… ഈ മാവിൽ കെട്ടിയിട്ടാ അച്ഛനെന്നെ തല്ലിയത്…”
മുറ്റത്തെ വലിയ മാവ് കാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു