ഒരു പുലകാർലെ, കക്കൂസില്ലാത്തിനാൽ പറമ്പിൽ വെളിക്കിറങ്ങിയ സോഫിയേടെ അമ്മച്ചി മറിയ ചേടത്തി, പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനാൽ അന്വേഷിച്ച് പോയപ്പോൾ കണ്ടത് കാട്ട് പന്നി കുത്തി നട കീറി രണ്ടായി പിളർന്നു കിടക്കുന്നതാണ്. അതോടെ ഒറ്റക്കായി സോഫിയ..
അമ്മച്ചി മരിച്ച് ഒരാണ്ട് കഴിയും മുന്നേ കാട് ഇറങ്ങി, തോടും മുറിച്ച് കടന്ന് വന്ന പുലിയോ കടുവയോ മറ്റും സോഫിയയുടെ ഏക വരുമാന മാർഗ്ഗമായ പൈയിനെയും കിടാവിനെയും കയറോടെ വലിച്ച് കൊണ്ട് പോയി. ജീവിതം വീണ്ടും വഴി മുട്ടിയ സോഫിയ മൂത്ത കൊച്ച് നിലീനെ ഏതോ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. അന്ന് അമ്മയുടെ കൈയിൽ നിന്നും ഒരുപാട് വഴക്ക് കേട്ടെങ്കിലും സോഫിയ പറഞ്ഞത്
“അവിടെ ആകുമ്പോൾ നേരത്തിന് അതിന് വല്ലതും തിന്നാൻ എങ്കിലും കിട്ടുമല്ലോ ടീച്ചറേ” എന്നാണ്.. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല.
ദിവസേന രണ്ടും മൂന്നും വീടുകളിൽ പണി എടുത്ത സോഫിയ, കാശ് കൂട്ടി വെച്ച് കുറി പൈസയിൽ ഒരു സെക്കൻ്റ് തൈയ്യൽ മിഷ്യൻ വാങ്ങി. എന്നിട്ട് രാത്രി ഇരുന്ന് തുന്നൽ പഠിച്ചു… ഒറ്റക്ക്!! പയ്യെ പയ്യെ മിഷ്യൻ ചവിട്ടി കറക്കി ലക്കും ലഗാനുമില്ലാതെ കറങ്ങുന്ന ജീവിതത്തെ നേരെയാക്കി…
ടൗണിലെ രണ്ട് മൂന്ന് കട മുറികൾ കൂടാതെ ടൗണിന് പുറത്ത് റോഡിനോട് ചേർന്നുള്ള ഒരു കുഞ്ഞ് ഒറ്റ മുറി പീടിക ഉണ്ടായിരുന്നു ഞങ്ങൾക്ക്. കാലങ്ങളായി പൂട്ടിയിട്ട മുറി. അവിടെ പണ്ട് ബീഡി തെറുപ്പായിരുന്നു. ബീഡി തെറുത്ത് തെറുത്ത്, കടം കയറി ഒരു ദിവസം തെറുത്തവൻ കേറി അങ്ങ് തൂങ്ങി.. അതോടെ ആരും ആ മുറി മാത്രം വാടകക്ക് എടുക്കുകില്ലായിരുന്നു.. ഒന്ന് രണ്ടു യുക്തിവാദികൾ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ അവരും വലിയ നഷ്ടത്തിൽ കലാശിച്ചു. അവസാനം വാടകക്ക് എടുത്തവൻ നഷ്ടം കയറി തൂങ്ങി, എങ്കിലും ചത്തില്ല. അതോടെ അവിടെ എന്ത് തുടങ്ങിയാലും പച്ച പിടിക്കത്തില്ല എന്ന് ഒരു വെപ്പ് വന്നു, അതിനു താഴും വീണു. ഒരു പത്തു വർഷം എങ്കിലും ആയി പൂട്ടി കിടക്കുകയാണ്.